2016, ജനുവരി 28, വ്യാഴാഴ്‌ച

ചലച്ചിത്രഗാനം.അമർ അക്ബർ അന്തോണി



എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു
കണ്ണീർ തേവി നനച്ചു കിനാവിന്റെ പൊൻതൂവൽ കൊണ്ട് പന്തലിട്ടു
മിണ്ടാതെത്തിയ കാറ്റൊരു കൗതുകം കൊണ്ടാ വള്ളിയിലൊന്നു തൊട്ടു
രണ്ടാം നാളെന്റെ ജീവനാം മൊട്ടവൻ എന്തേ വന്നു കട്ടു.. 
ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടിട്ടു

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്
പുന്നാരിച്ചൊരു മുല്ല നട്ടു
മിണ്ടാതെത്തിയ കാറ്റൊരു കൗതുകം
കൊണ്ടാ വള്ളിയിലൊന്നു തൊട്ടു
രണ്ടാം നാളെന്റെ ജീവനാം മൊട്ടവൻ
എന്തേ വന്നു കട്ടു.. ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടിട്ടു

വളയിട്ട കൈകൊട്ടി പാടുന്ന തത്തമ്മക്കിളിയുടെ
പാട്ടന്നു കേട്ടില്ല ഞാൻ
വണ്ണാത്തി പുള്ളനും അണ്ണാരക്കണ്ണനും
മണ്ണപ്പം ചുട്ടു കൊടുത്തില്ല ഞാൻ
മാനത്തൂടെ മേഘത്തേരിൽ...
മാലാഖമാരെത്തും നേരം
മാലകോർത്തു മാറിലണിയിക്കാൻ മുല്ലപ്പൂക്കളില്ല
എന്റെ കൈയ്യിൽ മുത്തും പൊന്നുമില്ല

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു
മിണ്ടാതെത്തിയ കാറ്റൊരു കൗതുകം കൊണ്ടാ വള്ളിയിലൊന്നു തൊട്ടു
രണ്ടാം നാളെന്റെ ജീവനാം മൊട്ടവൻ എന്തേ വന്നു കട്ടു.. 
'ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടിട്ടു

വന്നെങ്കിൽ അമ്പിളിക്കുട്ടനും തുമ്പിക്കും
പിന്നെയും കൂട്ടായി തേൻ വസന്തം
തന്നെങ്കിൽ ഓരോരോ ചുണ്ടിലും മായാത്ത
പുഞ്ചിരി ചാലിച്ചെടുത്ത ചന്തം
കൊക്കുരുമ്മി മാമരത്തിൽ...
കുയിലിണകൾ പാടിയെങ്കിൽ
കാട്ടരുവി കെട്ടും കൊലുസ്സുകൾ പൊട്ടിചിരിച്ചുവെങ്കിൽ
സ്വപ്‌നങ്ങൾ മൊട്ടിട്ടുണർന്നുവെങ്കിൽ

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു
കണ്ണീർ തേവി നനച്ചു കിനാവിന്റെ പൊൻതൂവൽ കൊണ്ട് പന്തലിട്ടു
മിണ്ടാതെത്തിയ കാറ്റൊരു കൗതുകം കൊണ്ടാ വള്ളിയിലൊന്നു തൊട്ടു
രണ്ടാം നാളെന്റെ ജീവനാം മൊട്ടവൻ എന്തേ വന്നു കട്ടു.. 
ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടിട്ടു

2016, ജനുവരി 24, ഞായറാഴ്‌ച

കഥയുടെ പണിപ്പുര { ചന്തുനായർ }

തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട എന്ന സ്ഥലത്ത് 1955 ജനനം- 1992ൽ ആനുകാലികങ്ങളിലും, ആകാശവാണിയിലും എഴുതി തുടങ്ങി. ഗണിതം (ശ്യാമപ്രസാദ്),വേർപാടുകളുടെ വിരൽ‌പ്പാടുകൾ (സുരേഷ് ഉണ്ണിത്താൻ),വിളക്ക് വക്കും നേരം(ബാലചന്ദ്രമേനോൻ) എന്നീസീരിയലുകൾക്ക് കേരളസർക്കാറിന്റെയും മറ്റ് സംഘടനകളുടേയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്.16 സീരിയലുകൾ, 12നാടകങ്ങൾ, 5 സിനിമകളുടെ രചനയും,നിരവധി ഗാനങ്ങളും എഴുതിയിട്ടുണ്ട്.പതിനഞ്ചു വർഷത്തോളം മാവേലിക്കര വേലുക്കുട്ടിനായർ,മാവേലിക്കര ക്യഷ്ണങ്കുട്ടിനായർ,പാലക്കാട് എസ്.മണി അയ്യർ, തുടങ്ങിയവരിൽ നിന്നും മ്യദംഗവും,പ്രശസ്ഥരായ ഗുരു ജനങ്ങളിൽ നിന്നും ന്യത്തവും,ഗീതവും അഭ്യസിച്ചിട്ടുണ്ട്.  ഇന്ദിരാ കോളേജിന്റെ മാനേജിംഗ് ഡയറക്റ്ററായി പ്രവർത്തിക്കുന്നു.                                                                                                                                                                            കഥയുടെ പണിപ്പുര                                                                                                                                                                                                                                                                                                                                                                                                                                                                 എന്റെ ബ്ലൊഗിൽ ഈ ലേഖനം ഇട്ടിരുന്നു,പിന്നെ മറ്റ് ചിലയിടത്തും,വായിക്കാത്തവർക്കായി വീണ്ടും കഥയുടെ പണിപ്പുരയിലേക്ക് .എഴുതി തുടങ്ങുന്നവർക്ക് വേണ്ടിയാണീ പോസ്റ്റ് അതുകൊണ്ട് തന്നെ വളരെ ലളിതാമായിട്ടാണ് ഇതിന്റെ ആഖ്യാനം.
കഥ എന്നാൽ എന്താണ്.'വാക്യരചനാ വിശേഷം' എന്നാണ് ശബ്ദതാരാവലിയിൽ ഇതിന് കൊടുത്തിരിക്കുന്ന അർത്ഥം.അതായത് കല്പിത കഥാപാത്രങ്ങളെക്കൊണ്ട് രചിക്കുന്ന പ്രസ്താവം. കുറച്ച് കൂടി വിസ്തരിച്ച് പറഞ്ഞാൽ,ഒരു കള്ളം(ഭാവന),ചിന്തയും,വികാരവും ഒരുമിച്ച് ചേർത്ത് അനുഭവമാക്കി മാറ്റുന്ന അവസ്ത്ഥയെയാണ് കഥ എന്ന് പറയുന്നത്.വളരെ ലളിതമായി പറഞ്ഞാൽ, ഭാവനയെ സത്യമാക്കി മാറ്റുന്ന കഴിവാണ് കഥ. അപ്പോൾ ഒരു ചോദ്യം ഉയരാം.കഥ ജീവിത ഗന്ധി ആയിരിക്കണം,റിയലിസ്റ്റികായിരിക്കണം എന്നൊക്കെ പറയുന്നതോ എന്ന് ? അതെ; നമ്മുടെ ചിന്തയോടൊപ്പം നമ്മൾ കണ്ടതും, അനുഭവിക്കുന്നതും, നമുക്ക് ചുറ്റും നടക്കുന്നതുമായ കാര്യങ്ങൾ നമ്മുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കണം. അതായത്‌ രൂപേഷ് എന്ന ഒരാൾ അയാളുടെ കൂട്ടകാരനെ കൊന്നു എന്ന് വയ്ക്കുക. ഇത് അങ്ങനെ തന്നെ എഴുതിയാൽ അത് ഒരു വാർത്ത മാത്രമേ ആകൂ.അപ്പോൾ, കഥക്കായി നമ്മുടെ ചിന്ത കുറേ കള്ളങ്ങൾ കണ്ട്പിടിക്കും. കൂട്ടുകാരന്റെ വില്ലത്തരങ്ങൾ ,അയാൾ രൂപേഷിന്റെ സഹോദരിയെ ആക്രമിച്ചകാര്യം, അല്ലെങ്കിൽ രൂപേഷിനു മറ്റൊരു സ്ത്രീയുമായുള്ള അവിഹിതബന്ധം,അവൻ അമിതമായി ഡ്രഗ്ഗ്സ് ഉപയോഗിക്കുന്നത് കൂട്ടുകാരൻ കാണുകയും അവനത് രൂപേഷിന്റെ മാതാപിതാക്കളെ അറിയിച്ചത്. തുടങ്ങി പലകള്ളങ്ങളും (ചിലപ്പോൾ ഇതിലേതെങ്കിലും ഒക്കെ സംഭവിച്ചതാകാം)നമ്മൾ ഈ വാർത്തയോടൊപ്പം പൊലിപ്പിച്ചെഴുതുമ്പോൾ അത് കഥയാകുന്നു."അവൻ കഥയുണ്ടാക്കി പറയുന്നതാ" എന്നൊരു പ്രയോഗം തന്നെ നമ്മുടെ നാട്ടിലുണ്ടല്ലോ. എന്താണതിനർത്ഥം, അവൻ കുറേ കള്ളങ്ങൾ പറഞ്ഞ് നടക്കുന്നു എന്ന് തന്നെയാണ്.കള്ളം പറയുവാനുള്ള കഴിവ് മനുഷ്യർ ജനിച്ച കാലം മുതൽക്ക് തന്നെയുണ്ട്. ഒരു കള്ളമെങ്കിലും പറായാത്തവരായി ആരുമുണ്ടെന്ന് എനിക്ക് തോന്നിന്നില്ലാ ആരോഗ്യ പരമായ കള്ളം പറച്ചിൽ ചില നന്മകളും ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. ആലോചിച്ച് നോക്കൂ. കഴിഞ്ഞ കാലങ്ങളിൽ നമ്മൾ എന്തോരം കള്ളങ്ങൾ പറഞ്ഞിരിക്കുന്നു. കള്ളം പറയാൻ,അതും അതിമനോഹരമായിപറയാൻ കഴിവുള്ള ഒരാൾക്ക്, ജന്മസിദ്ധമായി കിട്ടിയ സാഹിത്യവാസനയും കൂടി ഉണ്ടെങ്കിൽ ഒരു കഥാകാരനായി തീരാൻ കഴിയും. ഇനി; അങ്ങനെയുള്ള ഒരാൾക്ക് ഇത്തരം ക്ലാസുകളുടെ ആവശ്യം തന്നെയില്ലാ എന്നുള്ളതാണ് എന്റെ എളിയ അഭിപ്രായം.അല്ലാത്തവർക്ക് ഇത്തരം ഒരു ക്ലാസ്കൊണ്ട് ഒരു കഥാകാരനാകനും പറ്റില്ലാ.പിന്നെയെന്തിനാണ് ഇത്തരം ചർച്ചാക്ലാസുകൾ കൊണ്ടുള്ള പ്രയോജനം? ആ ചോദ്യത്തിനാണ് ഇവിടുത്തെ പ്രസക്തി.......പിച്ചവച്ച് നടക്കുന്ന പിഞ്ചോമനകൾക്ക് പണ്ടൊക്കെ,മൂന്ന് ചക്രമുള്ള "ചാട്" എന്ന് പേരിനാൽ ഇവിടെ അറിയപ്പെടുന്ന ഒരു കളിക്കോപ്പ് ഉരുട്ടി നടക്കാൻ കൊടുക്കും. എന്തിനെന്നോ, ശരിയായി നടക്കാൻ പഠിക്കാൻ,നടത്തത്തിന്റെ വേഗത കൂട്ടാൻ,നടപ്പിന്റെ രീതി ശരിയാക്കാൻ.ഒരു പിടിയുമില്ലാതെ ഉഴറി നടക്കുന്നകുഞ്ഞിന് ഒരു കൈ സഹായമാണ് 'ചാട്' എന്ന ഉപകരണം.നടക്കേണ്ടത് കുഞ്ഞ് തന്നെയാണ്. അല്ലാതെ ചാടല്ലാ പക്ഷേ നടന്ന് തുടങ്ങുന്ന കുഞ്ഞിന് ചാട് ഒരു അനുഗ്രഹമാണ്.എഴുതാൻ താല്പര്യമുള്ളവർക്കേ ഇത്തരം വർക്ക് ഷോപ്പുകൾ കൊണ്ട് പ്രയോജനമുണ്ടാകൂ.അതായത് വഴി ഉണ്ടാക്കേണ്ടതും ,നടക്കേണ്ടതും നിങ്ങളിലെ സാഹിത്യകാരനാണ്.ആ വഴിയുടെ ദിശ പറഞ്ഞ് തരേണ്ടതും,കുറ്റവും കുറവും ചൂണ്ടിക്കാട്ടി തരാനും മാത്രമേ ഞങ്ങളെപ്പോലുള്ള മേസ്ത്രിമാർക്ക് കഴിയൂ. അത്തര ത്തിൽ താല്പര്യമുള്ള പുതിയ തലമുറക്കാർക്കായിട്ടാണ് ഈ എഴുത്ത്.
'ഒരായിരം വരികൾ വായിച്ചാലേ നമുക്ക് ഒരു വരിയെങ്കിലും എഴുതാൻ പറ്റുകയുള്ളൂ'. വായന എഴുത്തിന് പ്രേരണയാകണമെന്നില്ല.പക്ഷേ അതാണ് എഴുത്ത്കാ രന്റെ അടിസ്ഥാനം.അടിവളം ഉണ്ടെങ്കിലേ ചെടികൾക്കും മരങ്ങൾക്കും ഫലങ്ങൾ നൽകാനാകൂ.അതും നല്ല ഫലങ്ങൾ. പിന്ന ഇടക്കിടക്ക് നൽകുന്ന രാസവളങ്ങളോ ,ജൈവ വളങ്ങളോ ഫലത്തിന്റെ മേനിയും,എണ്ണവും വർദ്ധിപ്പിക്കും. കയ്യിൽകിട്ടുന്നതെന്തും വായിക്കുക.എന്നിട്ട് അതിൽ നിന്നും കിട്ടുന്ന നല്ല അറിവുകൾ മാത്രം മനസ്സിന്റെ ചെപ്പിൽ സൂക്ഷിക്കുക.പുരയിടത്തിലെ ചപ്പും,ചവറും വാരിക്കൂട്ടി തീ ഇടുമ്പോൾ നമുക്ക് കിട്ടുന്നത് എന്താണ് ഉത്തമ വളമായ ചാരം(ക്ഷാരം) അത് പോലെയാണ് വായനയും. നമ്മുടെ പുരാണേതിഹാസങ്ങൾ തൊട്ട് തുടങ്ങുക.ഇസ്ലാമോ,ക്രിസ്തീയനോ ആയത്കൊണ്ട് രാമായണവും,മഹാഭാരതവും,ഭഗവത്ഗീതയും ഒന്നും വായിക്കാതിരിക്കരുത്.അവ നമ്മുടെ -മലയാളികളുടെ- ആത്മാവാണെന്ന് അല്ലെങ്കിൽ ആധികാരികമായ പുസ്തകം,അല്ലെങ്കിൽ നല്ല രചനകൾ എന്ന് കരുതി വായിക്കുക.മറിച്ച് ഹിന്ദുക്കളും നിർബ്ബന്ധമായും ബൈബിളും,ഖുറാനും വായിച്ചിരിക്കണം.അറിവിന്റെ പാരാവാരമാണിതൊക്കെ,രത്നങ്ങളും പവിഴങ്ങളും അതിൽ നിന്നും യ്ഥേഷ്ടം ലഭിക്കും.ധാരാളം പദസമ്പത്ത് നമ്മുക്ക് ലഭിച്ചു എന്ന ' അറിവുണ്ടായാൽ' നാം നമ്മുടെ ലോകത്തെക്കൊതുങ്ങുക.ഓരൊ സാഹിത്യകാരനും തന്റേതായ ചിന്താപഥങ്ങളുണ്ട്. ആ ലോകത്തിലിരുന്ന് ചിന്തിക്കുക.എഴുതിത്തുടങ്ങുക. മറ്റുള്ളവരുടെ രചനകളുമായി എന്തെങ്കിലും സാമ്യമുണ്ടെന്ന് തോന്നിയാൽ അത് മുളയിലേ തന്നെ നുള്ളി കളയുക. നമുക്ക് നമ്മുടേതായ കാഴ്ചപ്പാടുണ്ടാകണം.അനുകരണം കഴിവിനെ മുരടിപ്പിക്കും
ഇനി കഥ എഴുതാം
കിട്ടുന്ന കഥാതന്തുവിനെ മനസ്സിലിട്ട് പതം വരുത്തുക.മതിൽ കെട്ടാൻ,അല്ലെങ്കിൽ കൈയാല പണിയാൻ മുൻപൊക്കെ ചെളിമണ്ണ് കുഴക്കുന്നത്പോലെ, വാക്കുകളേയും,വർണ്ണനകളേയും, സംഭവങ്ങളേയും, കഥാപാത്രങ്ങളെയും ഒക്കെ ചിന്തയാകുന്ന വെള്ളമൊഴിച്ച്, ചെളിമണ്ണ് പരുവപ്പെടൂത്തുന്നത് പോലെ പരുവപ്പെടുത്തുക.മർദ്ദനം കൊണ്ട്പതം വന്ന മണ്ണിനെപ്പോലെ ചിന്തിച്ച കാര്യങ്ങൾ,കടലാസിലേക്ക് പകർത്തുക.മതിൽകെട്ടുന്നത് പോലെ,വീട് വയ്ക്കുന്നത്പോലെ 'നീളവും വീതിയും വിസ്തീർണ്ണവുമൊക്കെ കൃത്യമാക്കി എഴുതുക. എഴുതുന്ന സമയത്ത് മനസ്സിനെ ഏകാഗ്രമാക്കുക.എന്തിനെഴുതുന്നൂ എന്ന് ചിന്തിക്കരുത്. കഥകൾ എഴുതുമ്പോൾ നമ്മൾ സ്വതന്ത്രരായിരിക്കണം.ഒന്നിനും പരിധികൾ ഉണ്ടാവരുത്. എങ്കിലേ നല്ല രചനകൾ ഉണ്ടാവുകയുള്ളൂ...എന്താണ് രചനയഥാർത്ഥ ജീവിതം പകർത്തലല്ലാ രചന(കഥ) എന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു.യഥാർത്ഥത്തെക്കാൾ മനോഹരമായിരിക്കും ചിലപ്പോൾ സ്വപ്നങ്ങൾ .സ്വപ്നങ്ങൾക്ക് അതിർവരമ്പില്ലാ...നമ്മൾ ഏഴാം കടലിനക്കരെ പോകും.കടലിനടീയിലെ മാണീക്യ കൊട്ടാരത്തിൽ പോകും,മത്സ്യകന്യകമാരുമായി നടനം ചെയ്യും. പാതാളത്തിലും, സ്വർഗ്ഗത്തിലും പോകും. മേഘങ്ങൾക്കിടയിലൂടെ വിമാനം കണക്കെ രണ്ട് കൈയ്യും നിവർത്തി യാത്ര ചെയ്യും. അതുപോലെ ദിവാസ്വപ്നത്തിൽ,ഭാവനയിൽ,പക്ർത്തിയെടുക്കുന്ന ജീവിതത്തിന്റെ നുറുങ്ങിനെയാണ് കഥ എന്ന് പറയുന്നത്.നമ്മുടെ ജീവിതത്തിൽ സംഭവിച്ച താകണ്ട. കണ്ടറിഞ്ഞതാകാം, കേട്ടറിഞ്ഞതാകാം. ഞാൻ നേരത്തേ പറഞ്ഞത്പോലെ അത് യാഥാർത്ഥ്മായി ചിത്രീകരിക്കരുത്.എന്നാൽ ജീവിത ഗന്ധിയുമായിരിക്കണം. നേരിട്ട് കാണുന്ന ആകാശത്തേക്കാൾ എത്ര മനോഹരമായിരിക്കും നീർക്കുമിളകളിൽ, സപ്ത വർണ്ണങ്ങളിൽ കാണുന്ന ആകാശം.എങ്ങനെയായിരിക്കണം കഥ എന്നുള്ളതിന് എന്റെ സങ്കല്പത്തിലുള്ള ഒന്ന് രണ്ട് ഉപമകൾ പറയാം(ഒരു പക്ഷേ നിങ്ങൾ ഇത് കേട്ടിട്ടുള്ളതുമാകാം) ചന്ദനമരത്തിൽ ഒളിഞ്ഞിരിക്കുന്ന ശില്പം പോലെയാണ് കഥ. ശില്പത്തിന്റെ രൂപത്തെപ്പറ്റി മനസ്സിലുറപ്പിക്കുന്ന ശില്പി, ആവശ്യമില്ലാത്ത ബാക്കി ഭാഗങ്ങൾ കൊത്തിയും,കോറിയും,ചീകിയും,ചികഞ്ഞും ബാക്കി മരത്തിനെ കളഞ്ഞ് മനോഹരമായ ശില്പം ഉണ്ടാക്കി എടുക്കുന്നത് പോലെ ,മനസ്സിലിട്ട് പരുവപ്പെടുത്തിയ കഥയെ, അനാവശ്യമായ വർണ്ണനകളും,നെടുങ്കൻ സംഭാക്ഷണവുമൊക്കെ കളഞ്ഞ് ആറ്റിക്കുറുക്കിയെടുത്ത് സത്താക്കണം. നമ്മുടെ നാട്ടിലെ വഴിയോരങ്ങളിൽ കരിങ്കല്ല് കൊണ്ടിട്ട് അമ്മിയും,കുഴവിയും ആട്ട് കല്ലും ഒക്കെ ഉണ്ടാക്കുന്നവരെ കണ്ടിട്ടില്ലേ? വ്യക്തമായ നീളവും വീതിയും ഉള്ള അമ്മിയും,ആട്ട് കല്ലും ഒക്കെ ഉണ്ടാക്കുന്ന അവർ.വളരെ പാട് പെട്ട്, കുഞ്ഞ് മുനയുള്ള കല്ലുളി കൊണ്ട് പാറക്കഷണത്തിന്റെ അനാവശ്യമായ ഭാഗങ്ങൾ കളഞ്ഞു വെടിപ്പുള്ള അമ്മിക്കല്ലും മറ്റും ഉണ്ടാക്കുന്നത് പോലെയാകണം കഥയെഴുത്ത്.ഒരോ കഥക്കും അതിന്റേതായ ശൈലി ഉണ്ട്.എറ്റവും അനുയോജ്യമായ രീതി(ശൈലി) തിരഞ്ഞെടുക്കുന്നിടത്താണ് കഥാകാരന്റെ വിജയം. കുട്ടികളുടെ കഥ എഴുതുമ്പോൾ,നമ്മളുടെ മനസ്സിനും കുട്ടിത്തം ഉണ്ടാകണം.ഒരു ഗായകന്റെ കഥ എഴുതുമ്പോൾ നമ്മൾ സംഗീത ത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയിരിക്കണം.രാഷ്ട്രീയമാണ് വിഷയമെങ്കിൽ നമ്മൾ അതിനെക്കുറിച്ചും നന്നായി പഠിച്ചിരിക്കണം.അല്ലാതെ അറിവില്ലാത്തകാര്യങ്ങൾ അറിയാ മെന്ന് നടിച്ച് എഴുതരുത്.അത് അബദ്ധമാണ്.വായനക്ക് ഒരു രസതന്ത്രം ഉണ്ട്.വായനക്കാരനെ നമ്മിലേക്കടുപ്പിക്കാൻ, നമ്മുടെ ചിന്തക്കൊപ്പം അവരേയും നമ്മുടെ കൂടെ നടത്തിപ്പിക്കണം.കഴിവതും ലളിതമായിരിക്കണം ഭാഷ. അല്ലാതെ നമ്മുടെ അറിവും ആർഭാടവും പ്രകടിപ്പിക്കാനും മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കാനാവാത്ത പോലെ എഴുതിയും, ബുദ്ധിജീവി നടിക്കരുത്. കഥാപാത്രങ്ങളെ ക്കൊണ്ട് പ്രസംഗിപ്പിക്കരുത്.സാധാരണ മനുഷ്യരെപ്പോലെ ആവശ്യത്തിന് സംസാരിപ്പിച്ചാൽ മതി.കഥാ പാത്രങ്ങൾക്ക് ദു:ഖമുണ്ടെങ്കിൽ അത് വായനക്കാരന്,മനസ്സിൽ തട്ടും വിധത്തിൽ പറയേണ്ട ചുമതല കഥാകാരനുണ്ട് അല്ലാതെ 'അയ്യാൾ പൊട്ടിപ്പൊട്ടി കരഞ്ഞ് കൊണ്ട് വിലപിച്ചൂ. ഹൃദയത്തിൽ കഠാര കുത്തിയിറക്കുന്നത്പോലെ ദുഖം രക്തമായി ചിറ്റി ' എന്നൊന്നും കമന്ററി നടത്തേണ്ട കാര്യമില്ലാ. അതുപോലെ തന്നെ മറ്റ് വികാരങ്ങളും. അനാവശ്യമായ സാഹിത്യപ്രയോഗങ്ങൾ കഥയിൽ കഴിവതും ഒഴിവാക്കുക.കവിതയും കഥയും തമ്മിലുള്ള വ്യത്യാസവും ഇതാണ്. അവൾ മധുരമായിപാടി എന്ന് എഴുതേണ്ട സ്ഥലത്ത് 'മധുവാണി പൊഴിക്കുന്ന കോകിലങ്ങളെപ്പോലെ അവളുടെ കംബു കണ്ഠത്തിൽ നിന്നും ആ ഗാന തല്ലജം കല്ലോലിനി കണക്കെ ഒഴുകി' എന്നൊന്നും എഴുതേണ്ട കാര്യമില്ലാ.അത് വായനക്കാർക്ക് ചിരിയുളവാക്കും.sഒരു വികാരം,ഒരു ഭാവം,ഒരു ചലനം,ഉള്ളിൽ തട്ടുന്ന ഒരു ചിത്രം ഇതൊക്കെയാണ്.ഒരു കഥ കൊണ്ട് മൊത്തിൽ സാദ്ധ്യമാകുന്നത്.പരത്തിപ്പറഞ്ഞ് വായനക്കാരെ ബോറാടിപ്പിക്കാതെ, പുലർകാലത്തിൽ മഞ്ഞണിഞ്ഞ് നിൽക്കുന്ന പുൽക്കൊടിത്തുമ്പിലെ മഞ്ഞ്തുള്ളിയെ മാണിക്യ കല്ലായി തോന്നുന്നത്പോലെ,അർത്ഥവർത്തായ, പ്രകൃതിയുടെ പ്രതിഭാസം പോലെ മനോഹരമായിരിക്കണം കഥ. ലളിത കോമള കാന്തപദാവലിയിൽ രചിക്കുന്ന കവിതപോലെയായിരിക്കണം കഥ.കഥ പ്രചാരണത്തിനുള്ള ആയുധമാക്കാതിരിക്കുക.ഗുണപാഠം നിർബ്ബന്ധമില്ല.നല്ല ഗുണ പാഠം പറഞ്ഞത് കൊണ്ട് മാത്രം കഥ നന്നാകണമെന്നില്ലാ. സമുദായം കഥാകാരന്റെ രക്ഷകർത്താവല്ല. ഒരു സ്നേഹിതൻ മാത്രമാണ്. കഥാകാരൻ തിരിച്ചും. നാട് നമ്മുടെ പോറ്റമ്മയാണ്. ഒരു നല്ല കഥാകാരനെ(സാഹിത്യകാരനെ) സമൂഹം ആദരിക്കും.അയാൾക്ക് സമൂഹത്തോട് കടപ്പാടുണ്ടായിരിക്കണം.അയാളുടെ രചനക്കും ജീവിതത്തിനും ഒരു താളമുണ്ടായിരിക്കണം.അർത്ഥമുള്ള താളം........  

കാവ്യഭംഗികള്‍ {പ്രൊഫ.ശ്രീലകം വേണുഗോപാല്‍}


Sreelakam Venugopal    
                                                                                                                                   {പ്രൊഫ.ശ്രീലകം വേണുഗോപാല്‍. ജനനം:അങ്കമാലിയില്‍, താമസം:കോട്ടയത്തു തിരുവാറ്റയില്‍ രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദവും വിദ്യാഭ്യാസത്തില്‍ ബിരുദവും ഉണ്ടു്. രസതന്ത്രാദ്ധ്യാപകനായി 31 വര്‍ഷം സേവനം. നിരവധി ശ്ലോകങ്ങള്‍,കവിതകള്‍, ലളിതഗാനങ്ങള്‍, ഹിന്ദു,ക്രിസ്റ്റ്യന്‍ ഭക്തിഗാനങ്ങള്‍, ദേശഭക്തിഗാനങ്ങള്‍, നാടകഗാനങ്ങള്‍ എന്നിവ രചിച്ചിട്ടുണ്ടു്. ശ്ലോകം ശോകവിനാശകം, ശ്രീകൃഷ്ണകര്‍ണ്ണാമൃതം(തര്‍ജ്ജമ), ഉണര്‍ത്തുപാട്ടു്, ഇനിയൊരു ജന്മം എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ശാസ്ത്രസാഹിത്യവേദിയുടെ‘ കവിമുദ്ര’യും കാവ്യവേദിയുടെ കാവ്യപുരസ്കാരവും ലഭിച്ചിട്ടുണ്ടു്..}   

കവിതകളിലെ വൃത്തം,അലങ്കാരം ഇവയൊന്നും ഇപ്പോഴുള്ള പലര്‍ക്കും ഒന്നും അറിയില്ലെന്നും അതിനാല്‍ ഇവയെക്കുറിച്ചു വിശദമായി എഴുതണമെന്നും എന്റെ ഫ്രണ്ട്സ് ലിസ്റ്റിലുള്ള പലരും ഇന്‍ബോക്സില്‍ വന്നു് ആവശ്യപ്പെടാറുണ്ടു്.പണ്ടു് ഓര്‍ക്യൂട്ടില്‍ ‘ഹരിശ്രീ’ എന്ന സൈറ്റില്‍ വൃത്തങ്ങളെ പരിചയപ്പെടുത്തി ഞാനെഴുതിയിരുന്നു.കഴിഞ്ഞ വര്‍ഷംവരെ ആവശ്യപ്പെടുന്നവര്‍ക്കു് ഞാന്‍ അതിന്റെ ലിങ്ക് കൊടുത്തിരുന്നു.ഇപ്പോള്‍ ഓര്‍ക്യൂട്ട് നിര്‍ജ്ജീവമായപ്പോള്‍ അതു സാദ്ധ്യമല്ലാതെ വന്നിരിക്കുന്നു.ഇപ്പോഴും പലരും ആ ആവശ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.അതിനാല്‍ അതിനാല്‍ വൃത്തബദ്ധമായി ,അലങ്കാരഭംഗിയോടെ കവിതകളെഴുതാന്‍, അല്ലെങ്കില്‍ അവ എന്തെന്നു് ഒന്നു് അറിഞ്ഞിരിക്കാന്‍ താത്പര്യമുള്ളവര്‍ക്കുവേണ്ടി ‘കാവ്യഭംഗികള്‍‘ എന്ന പേരില്‍ ഞാന്‍ ഇവിടെ ചില കുറിമാനങ്ങള്‍ എഴുതാം.. കവിതകള്‍ക്കു വൃത്തവും താളവും ഒന്നും വേണ്ടായെന്നു ചിന്തിക്കുന്നവര്‍ ഈ പംക്തി ദയവായി അവഗണിക്കുക.മറ്റുള്ളവര്‍ ആസ്വദിക്കുക,പഠിക്കുക.ആവശ്യമുള്ളവര്‍ ഇതു നോട്ട്പാഡില്‍ കോപ്പി,പെയിസ്റ്റ് ചെയ്തു സൂക്ഷിക്കുന്നതില്‍ വിരോധമില്ലാ.
അതോടൊപ്പം ഭാഷാപ്രയോഗത്തിലെ ശരിതെറ്റുകളെക്കുറിച്ചു് അര്‍ത്ഥവും അനര്‍ത്ഥവും  എന്ന ഒരു
പംക്തിയില്‍ ബോബിച്ചായനും (Joseph Boby) കഥയുടേയും,തിരക്കഥയുടേയും പണിപ്പുരയെകുറിച്ച് ചന്തുനായർ സാറും  
(Chandu Nair)  എഴുതുന്നതാണു്.ഈമൂന്ന് പംക്തികളും ഭാഷാസ്നേഹികള്‍ സ്വാഗതം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.ആശംസകൾ..എല്ലാ‍ ഇരിപ്പിടം വായനക്കാർക്കും                                                                                                      ********************************                                                                                                   
കാവ്യഭംഗികൾ                                                                                                                                                                                                                                                                                                              വൃത്തവും താളവും.                                                                                                                                                                                                                                                                                                          വാക്യഗതിയെ ഗദ്യമെന്നും പദ്യമെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. നിയതരൂപവും സംഗീതഛായയുമുള്ള ,താളബദ്ധമായ ഭാഷയാണു് പദ്യം. വികാരങ്ങളെ ഉത്തേജിപ്പിക്കുവാന്‍ പദ്യം സമര്‍ത്ഥമാണു്. താളനിബദ്ധത നിര്‍ബന്ധമല്ലാത്ത ഗദ്യത്തിനു് ശക്തിയും ഓജസ്സും കൂടുമെങ്കിലും പദവിന്യാസത്തിലുള്ള ഔചിത്യം കൊണ്ടു് കൌതുകവും വിസ്മയവും വഴി ആകര്‍ഷകത ഉണ്ടാക്കുന്നതില്‍ പദ്യം മുന്നില്‍ നില്ക്കുന്നു. വൈവിദ്ധ്യക്രമത്തിലുള്ള അക്ഷരങ്ങളുടെ അല്ലെങ്കില്‍ മാത്രകളുടെ നിബന്ധനമാണു് ഇതിനു കാരണം. ഒരേ രീതിയിലുള്ള നിയതമായ ആവര്‍ത്തനംമൂലം ആദ്യം തുടങ്ങിയ ഇടത്തില്‍ എത്തിച്ചേരുക എന്ന പ്രക്രിയ ഇതിനിടെ നടക്കുന്നു, ഇതു് ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടു ഈ പ്രക്രിയയ്ക്കു ഒരു താളക്രമം വരുന്നു. അതുകൊണ്ടാണു പദ്യം താളനിബദ്ധഭാഷയായി വരുന്നതു്. ഈ താളനിബദ്ധത എങ്ങനെ എന്നു നിര്‍ണ്ണയിക്കുന്നതാണു് വൃത്തം .. സംഗീതശാസ്ത്രത്തില്‍ കാലം വൃത്താകൃതിയിലാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. വ്യവസ്ഥിതവേഗത്തിലും നിശ്ചിതസംഖ്യയിലും ഉള്ള ക്രിയകള്‍കൊണ്ടാണു് ഒരു ചക്രം ഒരു വട്ടം തിരിയുന്നതെങ്കില്‍ അതേ വേഗത്തില്‍ രണ്ടാമതൊരു വട്ടം തിരിയുന്നതിനും അത്രയും സമയം ആവശ്യമായിരിക്കും എന്നതു തീര്‍ച്ചയാണു്. ഒരു വൃത്തത്തിന്റെ പരിധിയിലൂടെ നടക്കുന്ന ഒരാള്‍ തുടങ്ങിയ ഇടത്തില്‍ എത്തുന്നതുപോലെ കാലവും ഒരു തിരിയലില്‍ തുടങ്ങിയ ഇടത്തെത്തി ആവര്‍ത്തിക്കുന്നുവെന്നു കാണാം. രാവിലെ തുടങ്ങി രാത്രിയിലെത്തി രാവിലെയിലേക്കു തിരികെയെത്തി ആവര്‍ത്തിക്കുന്ന കാലത്തിന്റെ ഗതിയെ ‘കാലചക്രം’എന്നു വിളിക്കുന്നതിന്റെ കാരണവും ഇതുതന്നെ.അതുപോലെ ആഴ്ചവട്ടം, താളവട്ടം, വ്യാഴവട്ടം, രാശിചക്രം, എന്നതിലെല്ലാം ഈ വട്ടം,ചക്രം എന്ന പദങ്ങള്‍ വരുന്നതു കാണാം. കവിതയിലെ വൃത്തവും സംഗീതത്തിലെ രാഗവും ഒക്കെ ഇതുപോലുള്ള ഒരു ആവര്‍ത്തനത്തിന്റെ ആശയമാണു തരുന്നതു്..സംഗിതത്തില്‍ സ,രി,ഗ,മ,പ,ധ,നി എന്നീ സപ്തസ്വരങ്ങളുടെ ആരോഹണ അവരോഹണ ക്രമവ്യത്യാസം മൂലം പലതരം ഹൃദ്യരാഗങ്ങള്‍ ഉണ്ടാവുന്നതുപോലെ പദ്യത്തില്‍ മാത്രകളുടെ ഗുരുലഘുക്കളുടെ നിയതവിന്യാസക്രമമനുസരിച്ചു താളാത്മകമായ അസംഖ്യം വൃത്തങ്ങളും ഉണ്ടാവുന്നു. ഈ താളാത്മകത പദ്യത്തെ മനോരഞ്ജകമാക്കുന്നു. “വാക്യം രസാത്മകം കാവ്യം” എന്നു പറയുന്നതിന്റെ പൊരുളും ഇതുതന്നെ. സംഗീതവാദ്യാദികളില്‍ താളക്രമമുള്ളതുകൊണ്ടാണു് അവയും മനോരഞ്ജകമാവുന്നതു്. അല്ലെങ്കില്‍ അവ അവതാളത്തിലാവും,മനോഭഞ്ജകവുമാവും.
                                                                                                                                                 കാവ്യഭംഗികള്‍ .(ദലം-2.) 
                                                                                                                                                            വര്‍ണ്ണം,ധ്വനി,അക്ഷരം എന്നിവ തമ്മിലുള്ള വ്യത്യാസം പലര്‍ക്കും അജ്ഞാതമാണു്. അതൊക്കെ അറിയേണ്ടതുണ്ടോ‍?ആശയവിനിമയത്തിനുള്ളതല്ലേ ഭാഷ.ഇതു് ഒരു വാദം.ഭാഷയുടെ അടിസ്ഥാനഘടകമായ വര്‍ണ്ണത്തെക്കുറിച്ചോ അക്ഷരങ്ങളെക്കുറിച്ചോ യാതൊന്നും അറിവില്ലെങ്കിലും ഭാഷ പ്രയോഗിച്ചാല്‍ പോരേ?ഇതു മറ്റൊരു വാദം. അങ്ങനെയാണോ വേണ്ടതു്.? നമ്മുടെ ഭാഷയുടെ എല്ലാ വശങ്ങളും വിശദമായി അറിയുമ്പോഴാണു് പൂര്‍വ്വികര്‍ നമുക്കുവേണ്ടി ആലേഖനം ചെയ്തു വച്ചിട്ടുള്ള ഭാഷാശാസ്ത്രത്തിന്റെ വില മനസ്സിലാക്കുവാനും നമ്മുടെ ഭാഷയെ ആദരവോടെ സമീപിക്കുവാനും നമുക്കു കഴിയുന്നതു്. ഈ ആദരവു മനസ്സില്‍ ജനിക്കുന്നതുകൊണ്ടാണു് നമ്മള്‍ അക്ഷരങ്ങളെ വാണീദേവി,വാണീമാതാവു് എന്നൊക്കെ വിവക്ഷിക്കുന്നതു്. ആ ആദരവു് മനസ്സില്‍ തോന്നാത്തവര്‍ക്കു ഭാഷയെ എത്ര വികലമായും കൈകാര്യം ചെയ്യാന്‍ മടിയുണ്ടാവില്ലാ.ഭാഷയുടെ ഏറ്റവും ചെറിയ ഘടകമാണു് വര്‍ണ്ണം.ശ്വാസകോശങ്ങളില്‍നിന്നു പുറപ്പെടുന്ന വായു കണ്ഠരന്ധ്രങ്ങളില്‍ക്കൂടി കടന്നു് മുഖോദരസ്ഥാനങ്ങളിലൂടെ ബഹിര്‍ഗമിക്കുമ്പോള്‍ ധ്വനി ഉണ്ടാവുന്നു.വായില്‍നിന്നു പുറപ്പെടുന്ന ഒറ്റധ്വനിയാണു വര്‍ണ്ണം.ആ വര്‍ണ്ണം ഉച്ചാരണക്ഷമമോ അല്ലാതെയോ ആവാം.അതിന്റെ അടിസ്ഥാനത്തില്‍ വര്‍ണ്ണങ്ങളെ സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നും രണ്ടായി തരംതിരിക്കാം.ഒരു തടസ്സവുമില്ലാതെ ഉച്ചാരണക്ഷമമായ വര്‍ണ്ണത്തെ സ്വരം എന്നു പറയുന്നു.അ,ആ,ഇ,ഈ എല്ലാം സ്വരവര്‍ണ്ണങ്ങളാണു്. എന്നാല്‍ ക്,ഖ്,പ്,മ് തുടങ്ങിയവ ഉച്ചാരണക്ഷമമല്ല .അവയ്ക്കു തൊണ്ടയിലോ ചൊടിയിലോ ഒക്കെ തടസ്സം ഉണ്ടാവുന്നു. അതുകൊണ്ടുതന്നെ അവ അക്ഷരങ്ങളുമല്ലാ. ഇവയാണു വ്യഞ്ജനങ്ങള്‍..വ്യക്തമായ ഉച്ചാരണക്ഷമതയുള്ള ഏറ്റവും ചെറിയ ശബ്ദമാണു് അക്ഷരം.അപ്പോള്‍ സ്വരങ്ങള്‍ അക്ഷരങ്ങളും വര്‍ണ്ണങ്ങളുമാണെന്നു എളുപ്പത്തില്‍ മനസ്സിലാവുമല്ലോ. എന്നാല്‍ വ്യഞ്ജനത്തിനോടു സ്വരം ചേരുമ്പോള്‍ അവയും ഉച്ചാരണക്ഷമമാവുന്നു.ക് + അ = ക,പ് + ഇ =പി അങ്ങനെ അങ്ങനെ..അപ്പോള്‍ ക,ഖി , ഗു, തുടങ്ങിയവ വ്യഞ്ജനാക്ഷരങ്ങളായി മാറുന്നു. “സ്വരവും സ്വരസമ്മിളിതമായ വ്യഞ്ജനങ്ങളുമാണു് അക്ഷരങ്ങള്‍ “ എന്നു ഉള്ളൂര്‍‍ അക്ഷരങ്ങളെ നിര്‍വചിച്ചതു് അതുകൊണ്ടാണു്.. .ഒന്നിലധികം വ്യഞ്ജനങ്ങള്‍ സ്വരത്തോടുചേര്‍ന്നു കൂട്ടക്ഷരങ്ങളും ഉണ്ടാവുന്നു.ചില്ലുകളെ അക്ഷരങ്ങളായി പരിഗണിക്കില്ലാ.
ഇക്കാര്യങ്ങള്‍ പ്രൊഫ. ആദിനാടു ഗോപി തന്റെ ‘വിദ്യാര്‍ത്ഥിവ്യാകരണ‘ത്തില്‍ ഇങ്ങനെ കവിതയില്‍ എഴുതിയിരിക്കുന്നു.
സ്വരം ചേരാത്ത ശബ്ദങ്ങള്‍-
ക്കെല്ലാം വര്‍ണ്ണമെന്നു പേര്‍
സ്വരം വര്‍ണ്ണങ്ങളായിടും
ഇരട്ടപ്പദവിയുള്ള-
ശബ്ദം സ്വരമെന്നോര്‍ക്കുവിന്‍.
ഭാഷാശബ്ദങ്ങളില്‍ക്കാണും
സ്വരവും സ്വരങ്ങള്‍ചേരും
വ്യഞ്ജനങ്ങളുമക്ഷരം
സ്വരസ്പര്‍ശമില്ലെന്നാകില്‍
വ്യഞ്ജനോച്ചാരണം ക്ലേശം
ചില്ലുകള്‍ക്കൊന്നുമക്ഷരം
ആകാന്‍ യോഗ്യതയില്ല കേള്‍.                                 


കാവ്യഭംഗികള്‍ ...(ദലം --3 )                                                                                                   *******************                                                                                                                                   മാത്ര,ലഘു,ഗുരു                                                                                                                                                                                                                                                                                                             സ്വരങ്ങളും സ്വരങ്ങള്‍ ചേര്‍ന്ന വ്യഞ്ജനങ്ങളുമാണു് അക്ഷരങ്ങള്‍ എന്നു വ്യക്തമായല്ലോ.ഹ്രസ്വാക്ഷരങ്ങളെ ലഘു എന്നും ദീര്‍ഘാക്ഷരങ്ങളെ ഗുരു എന്നും പറയുന്നു.ഇങ്ങനെയുള്ള അക്ഷരങ്ങള്‍ ഉച്ചരിക്കുന്നതിനുവേണ്ട സമയ അളവിനെ ‘മാത്ര’ എന്നു പറയുന്നു.ഹ്രസ്വാക്ഷരങ്ങള്‍ ‍(ലഘു) ഉച്ചരിക്കുന്നതിനു് ഒരു മാത്രയും ദീര്‍ഘാക്ഷരങ്ങള്‍ (ഗുരു) ഉച്ചരിക്കുന്നതിനു രണ്ടു മാത്രയും ആവശ്യമാണു്.എന്നാല്‍ ദീര്‍ഘാക്ഷരങ്ങള്‍ നീട്ടിപ്പറയുമ്പോള്‍ മൂന്നു മാത്രയോ നാലുമാത്രയോ ആയി സമയം നീളും.മൂന്നു മാത്രയ്ക്കു പ്ലുതം എന്നും നാലുമാത്രയ്ക്കു കാകപാദം എന്നും പറയുന്നു.വൃത്തഗണനയില്‍ സാധാരണമായി ലഘു (ഒരു മാത്ര),ഗുരു (രണ്ടു മാത്ര) എന്നിവ മാത്രമേ പരിഗണിക്കാറുള്ളൂ..ലഘുക്കള്‍ ഗുരുവാകുന്ന രീതികള്‍: ചില പ്രത്യേക അവസരങ്ങളില്‍ ഹ്രസ്വാക്ഷരങ്ങള്‍ ഗുരുക്കളായി മാറും.ഹ്രസ്വാക്ഷരത്തിനു പുറകില്‍ അനുസ്വാരമോ വിസര്‍ഗ്ഗമോ, ശക്തിയായി ഉച്ചരിക്കുന്ന ചില്ലോ കൂട്ടക്ഷരമോ വന്നാല്‍ ആ ഹ്രസ്വാക്ഷരം ഗുരുവാകും.വൃത്തശാസ്ത്രത്തില്‍ ലഘുവിനെ ‘ല’ എന്നും ഗുരുവിനെ ‘ ഗ’ എന്ന അക്ഷരംകൊണ്ടും സൂചിപ്പിക്കും.ഇവയെ ചിഹ്നങ്ങളായി ലഘുവിനെ അര്‍ദ്ധചന്ദ്രക്കലയായും( u )ഗുരുവിനെ നേര്‍വരയായും(-) കാണിക്കുന്നു.(കമ്പ്യൂട്ടറില്‍ അര്‍ദ്ധചന്ദ്രക്കലച്ചിഹ്നം ഇല്ലാത്തതിനാല്‍ ഞാന്‍ തത്ക്കാലം'U' ഉപയോഗിക്കുന്നു)
.UUUപലക-എല്ലാ അക്ഷരങ്ങളും ലഘു._ _ _
മാലാഖേ-എല്ലാ അക്ഷരങ്ങളും ഗുരു
ദുഃഖം--‘ദു’ കഴിഞ്ഞു് വിസര്‍ഗ്ഗം വരുന്നതിനാല്‍ ‘ദു’ ഗുരു..അതുപോലെ ‘ഖ’ കഴിഞ്ഞു അനുസ്വാരം വന്നതിനാല്‍ ‘ഖ’ ഗുരു.അതിനാല്‍ ദുഃഖം എന്നതിലെ രണ്ടക്ഷരങ്ങളും ഗുരു.
മലര്‍മാല--ദൃഢമായി ഉച്ചരിക്കാത്ത ചില്ല് (ര്‍).അതിനാല്‍ ‘ല ‘ലഘു
മലര്‍പ്പൊടി-ദൃഢമായി ഉച്ചരിക്കുന്ന ചില്ല് .അതിനാല്‍ ‘ല‘ ഗുരു
ആനപ്രസവം-ദൃഢമായി ഉച്ഛരിക്കുന്ന കൂട്ടക്ഷരം.( പ്ര ).അതിനാല്‍ ‘ന’ ഗുരു
ആന പ്രസവിച്ചു -ദൃഢമായി ഉച്ചരിക്കാത്ത കൂട്ടക്ഷരം. അതിനാല്‍ ‘ന’ ലഘു.
കല്പനപ്രകാരം,കല്പിച്ചപ്രകാരം എന്നീ വാക്കുകളില്‍ ‘ന’ ഗുരുവും ‘ച്ച’ ലഘുവും ആണെന്നു കാണാം.
ഈ നിയമങ്ങള്‍ ‘വൃത്തമഞ്ജരി’യില്‍ ഇങ്ങനെ കൊടുത്തിട്ടുണ്ടു്.
“ഹ്രസ്വാക്ഷരം ലഘുവതാം ഗുരുവാം ദീര്‍ഘമായതു്;
അനുസ്വാരം വിസര്‍ഗ്ഗം താന്‍ തീവ്രയത്നമുരച്ചീടും
ചില്ലു കൂട്ടക്ഷരം താനോ പിന്‍‌വന്നാല്‍ ഹ്രസ്വവും ഗുരു.“

ഗൃഹപാഠം.
*******
(ഗുരുലഘുക്കള്‍ തിരിച്ചുനോക്കൂ)

ഉദാ:ജലം--‘ജ’ ലഘു,അനുസ്വാരം പിന്നില്‍ വന്നതിനാല്‍ ‘ല’ ഗുരു.
കാലംകലികപരിണാമംപ്രഭാതംകല്പവൃക്ഷംനിഴല്‍നാടകം.നിഴല്‍പ്പാട്ദുഃഖസ്മരണ.                                              


കാവ്യഭംഗികള്‍ ...(ദലം-4 )                                                                                         *********************                                                                                                          പാദം,ഛന്ദസ്സു്,ഗണം.                                                                                                                                                                                                                                                                                                  അക്ഷരങ്ങളെ ലഘു ,ഗുരു,എന്നീവിധം തിരിക്കുന്നതു് ഇപ്പോള്‍ മനസ്സിലായിക്കാണുമെന്നു കരുതുന്നു. ഇങ്ങനെയുള്ള അക്ഷരങ്ങള്‍ചേര്‍ന്നു് പദം ഉണ്ടാവുന്നു. പദങ്ങള്‍ ചേര്‍ന്നു വാക്യങ്ങളും ജനിക്കുന്നു. ഒരു വിചാരത്തെ പൂര്‍ണ്ണമായി അവതരിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന പദങ്ങളുടെ കൂട്ടമാണു് വാക്യം. ഒരു വാക്യത്തിലെ പദങ്ങളെ പ്രത്യേകമൊരു രീതിയില്‍ അടുക്കി ആവര്‍ത്തിക്കുമ്പോള്‍ താളാത്മകമായ ശബ്ദത്തില്‍ അവയ്ക്കു വശ്യത കൈവരുന്നു. ഇങ്ങനെ താളാത്മകമായി മാധുര്യമോ ശക്തിയോ പകര്‍ന്നു വശ്യത വരുത്തുന്ന രചനാവിശേഷമാണു പദ്യം.
ഇങ്ങനെയുണ്ടാവുന്ന പദ്യത്തിനു സാധാരണമായി നാലു പാദങ്ങള്‍ ‍(വരികള്‍) ഉണ്ടാവും.ഇവയില്‍ ഒന്നാമത്തെയും മൂന്നാമത്തെയും പാദങ്ങളെ വിഷമപാദം ( ഒറ്റ, അസമം,അയുഗ്മം )എന്നും രണ്ടും നാലും പാദങ്ങളെ സമപാദം(ഇരട്ട,യുഗ്മം) എന്നും പറയുന്നു. പദ്യങ്ങളില്‍ ‍(ശ്ലോകങ്ങളില്‍) ആദ്യ രണ്ടുപാദങ്ങളെ പൂര്‍വാര്‍ദ്ധമെന്നും പിന്നത്തെ രണ്ടുപാദങ്ങളെ ഉത്തരാര്‍ദ്ധം എന്നും പറയുന്നു . പൂര്‍വ്വാര്‍ദ്ധവും ഉത്തരാര്‍ദ്ധവും സന്ധികൊണ്ടും മറ്റും കൂടിച്ചേരാതെ വേറിട്ടു നില്ക്കുകയും വേണം.
ഒരു പാദത്തില്‍ എത്ര അക്ഷരം വീതം ഉണ്ടാവണമെന്നുള്ള നിബന്ധനയെ ‘ഛന്ദസ്സു്’ എന്നു പറയുന്നു.1 മുതല്‍ 26 അക്ഷരങ്ങള്‍വരെയുള്ള ഛന്ദസ്സുകള്‍ സംസ്കൃതത്തിലുണ്ടു്. എന്നാല്‍ 8അക്ഷരം മുതല്‍ 21 അക്ഷരം വരെയുള്ള ഛന്ദസ്സുകളാണു ‘സാധാരണമായി‘ ശ്ലോകരചനയ്ക്കു ഉപയോഗിക്കുക.ഓരോ ഛന്ദസ്സിലും അക്ഷരങ്ങളുടെ ഗുരുലഘു വ്യത്യാസത്താല്‍ ഉണ്ടാവുന്ന ഗണങ്ങളുടെ വ്യത്യസ്തവിന്യാസത്താല്‍ വിവിധ വൃത്തങ്ങള്‍ ഉണ്ടാവുന്നു.
സംസ്കൃതവൃത്തങ്ങളില്‍ മൂന്നു് അക്ഷരങ്ങള്‍ ചേര്‍ന്നു ഓരോ ‘ഗണം‘ ഉണ്ടാവുന്നു. ഗുരുലഘുക്കളുടെ വിന്യാസമനുസരിച്ചുള്ള 8തരം ഗണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
ആദിലഘു--യഗണം--യഥേഷ്ടം
മദ്ധ്യലഘു--രഗണം--രാജസം
അന്ത്യലഘു--തഗണം --തന്മാത്ര
ആദിഗുരു--ഭഗണം--ഭാമിനി
മദ്ധ്യഗുരു--ജഗണം--ജടായു
അന്ത്യഗുരു---സഗണം--സദയം
സര്‍വ്വ ഗുരു--മഗണം --മാലേയം
സര്‍വ്വലഘു--നഗണം--നളിനി
ഇതു വൃത്തമഞ്ജരിയില്‍ ഇങ്ങനെ സൂചിപ്പിച്ചിരിക്കുന്നു.
“ആദിമദ്ധ്യാന്തവര്‍ണ്ണങ്ങള്‍ ലഘുക്കള്‍ യരതങ്ങളില്‍
ഗുരുക്കള്‍ ഭജസങ്ങള്‍ക്കു മനങ്ങള്‍ ഗലമാത്രമാം.”

ഗൃഹപാഠം
..............

8 ഗണങ്ങളിലായി 8വാക്കുകള്‍ ഗണത്തിന്റെ പേരോടുകൂടി എഴുതിനോക്കൂ.ഉദാ: ആരംഭം(മഗണം) .

                                                                                                              
കാവ്യഭംഗികള്‍ ...(ദലം-5 )                                                                                                                                                                                                                                                                ഗണങ്ങളും താളവും ശ്ലോകപാദങ്ങളും..                                                                                                                                                                                                                                                                                                                                                                                                                                                 വിവിധ ഗണങ്ങളെക്കുറിച്ചും അവയിലെ അക്ഷരവിന്യാസങ്ങളെക്കുറിച്ചും അറിഞ്ഞുകഴിഞ്ഞല്ലോ. ഈ അക്ഷരവിന്യാസമനുസരിച്ചു് ഗണങ്ങള്‍ക്കു് അവയുടേതായ ഒരു താളമുണ്ടെന്നു കാണാം.ഈ താളങ്ങള്‍ യുക്തമായ രീതിയില്‍ പ്രയോഗിച്ചാല്‍ വൃത്തങ്ങള്‍ ഉണ്ടാവുന്നു.അപ്പോള്‍ “സാധാരണഭാഷയില്‍ കവിഞ്ഞ മാധുര്യമോ ശക്തിയോ പകര്‍ന്നു വാക്കിനു വശ്യത വരുത്തുന്ന ശബ്ദവിന്യാസമാണു വൃത്തം“ എന്നു വൃത്തത്തെ നിര്‍വചിക്കാം. ഒരു ഛന്ദസ്സില്‍ എത്ര അക്ഷരങ്ങളുണ്ടോ അതനുസരിച്ചു ഗണങ്ങളുടെ എണ്ണം വ്യത്യാസമായിരിക്കും.അപ്പോള്‍ ഛന്ദസ്സുകള്‍ക്കനുസരിച്ചു പാദങ്ങളുടെ താളവും വ്യത്യസ്തമായും വരും.
ഉദാഹരണത്തിനു് യഗണം ‘ത’എന്ന അക്ഷരത്തിന്റെ ആവര്‍ത്തനത്തില്‍ ഇങ്ങനെ എഴുതാം.(ലഘുവിനു് ത എന്നും ഗുരുവിനു് തം എന്നും എഴുതണം.).അപ്പോള്‍ യഗണം ‘തതംതം’.എന്നെഴുതാം.
ഇതു നാലുപ്രാവശ്യം എഴുതിയാല്‍
‘തതംതം തതംതം തതംതം തതംതം’ എന്നു വരും.ഇതു ഭുജംഗപ്രയാതം എന്ന വൃത്തത്തിന്റെ താളം ആണു്.
യഗണത്തിനു പകരം രഗണം ആയാല്‍ എങ്ങനെ വരുമെന്നു നോക്കൂ.രഗണം ‘തംതതം‘എന്നു് എഴുതാം.
ഇതൊന്നു് 3പ്രാവശ്യം കൂടി ആവര്‍ത്തിച്ചുനോക്കൂ .
‘തംതതം തംതതം തംതതം തംതതം‘ ഉറക്കെ ചൊല്ലി നോക്കൂ. ഈ താളം സ്രഗ്വിണി വൃത്തത്തിന്റേതാണു്.
4 സഗണങ്ങള്‍ ചേര്‍ന്നാല്‍
‘തതതം തതതം തതതം തതതം‘ എന്നതു് തോടകം വൃത്തത്തിന്റെ താളമാണു്. വ്
യത്യസ്തഗണങ്ങള്‍ യുക്തമായി വിന്യസിച്ചും വൃത്തങ്ങളുണ്ടാവും.

ശ്ലോകപാദങ്ങള്‍: ശ്ലോകങ്ങള്‍ക്കു നാലുപാദങ്ങള്‍ ഉണ്ടാവുമെന്നും അവയ്ക്കു പൂര്‍വാര്‍ദ്ധമെന്നും ഉത്തരാര്‍ദ്ധമെന്നും പറയുമെന്നും നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. വിഷമപാദം,സമപാദം ഇവയെന്തെന്നും നേരത്തെ എഴുതിയിട്ടുണ്ടു്.
എല്ലാ പാദങ്ങളിലെയും ഗണവ്യവസ്ഥ ഒരുപോലെ ആയിരുന്നാല്‍ അതിനു സമവൃത്തമെന്നു പറയുന്നു.
എന്നാല്‍ ഒന്നും മൂന്നും പാദങ്ങള്‍ ഒരുപോലെയും രണ്ടും നാലും പാദങ്ങള്‍ ഒരുപോലെയും വന്നാല്‍ അതിനു അര്‍ദ്ധസമവൃത്തം എന്നും
എല്ലാപാദങ്ങളും വ്യത്യസ്തവിധത്തിലായിരുന്നാല്‍ അതിനു വിഷമവൃത്തമെന്നും പറയുന്നു.

ശ്ലോകപാദങ്ങള്‍ ചൊല്ലുമ്പോള്‍ ചിലപ്പോള്‍ ഇടയ്ക്കൊരു നിറുത്തല്‍ ആവശ്യമായി വരും.എവിടെ നിറുത്തണമെന്നു ലക്ഷണങ്ങളില്‍ സൂചിപ്പിച്ചിരിക്കും.ഇങ്ങനെയുള്ള നിറുത്തലുകള്‍ക്കു ‘യതി’എന്നു പറയും.
കൈകാലുകള്‍ക്കു മുട്ടുകള്‍ ഉള്ളതുകൊണ്ടാണല്ലോ അവ സുകരമായി ഉപയോഗിക്കാന്‍ കഴിയുന്നതു്. അല്ലെങ്കില്‍ ഭക്ഷണം കഴിക്കാനോ സുഖമായി നടക്കാനോ പറ്റുമായിരുന്നില്ലല്ലോ.. ശ്ലോകപാദങ്ങളിലെ യതി ഇതുപോലെ ചൊല്ലാന്‍ സൌകര്യം തരുന്നു.. എന്നാല്‍ യതി വേണ്ടിടത്തു് യതി ഇല്ലെങ്കില്‍ ‘യതിഭംഗം‘ വരും.യതിഭംഗം ശ്ലോകംചൊല്ലലിനു അഭംഗി ഉണ്ടാക്കും.

8 അക്ഷരങ്ങള്‍ മുതല്‍ 21 അക്ഷരങ്ങള്‍ വരെയുള്ള ഛന്ദസ്സുകളിലാണു് ശ്ലോകങ്ങള്‍ സാധാരണമായി എഴുതപ്പെടാറുള്ളതു്. ഒരു ഛന്ദസ്സില്‍ വരുന്ന ഗണങ്ങള്‍ക്കനുസരിച്ചു ആ ഛന്ദസ്സില്‍ പല വൃത്തങ്ങള്‍ ഉണ്ടാവും.
ഉദാഹരണത്തിനു് 11 അക്ഷരമുള്ള ത്രിഷ്ടുപ്പു ഛന്ദസ്സില്‍ ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര,രഥോദ്ധത, ശാലിനി ഇങ്ങനെ പല വൃത്തങ്ങള്‍ ഉണ്ടു്.അവയ്ക്കെല്ലാം അതിന്റേതായ താളഭംഗിയും ഉണ്ടു്.
ഇന്ദ്രവജ്രയുടെ ഗണവിന്യാസവും താളവും നോക്കുക.
“കേളിന്ദ്രവജ്രയ്ക്കു തതം ജഗംഗം“എന്നാണു ലക്ഷണം.
അതായതു് തഗണം തഗണം ജഗണം ഗുരു ഗുരു.ഇതാണു അക്ഷരക്രമം.
താളം മനസ്സിലാക്കാന്‍ ശ്ലോകപാദം ഇങ്ങനെ എഴുതാം.

തംതംത ,തംതംത / തതം ,തതംതം .(കോമയിട്ടിടത്തു ഒരു മാത്രാനേരവും സ്ലാഷ് ഇട്ടിടത്തു രണ്ടുമാത്രാനേരവും നിര്‍ത്തി ചൊല്ലിനോക്കൂ.)
അക്ഷരങ്ങള്‍ വേറൊരു രീതിയില്‍ വിന്യസിച്ചാല്‍ ഇങ്ങനെയൊരു താളവും എഴുതാം.
തംതംത ,തംതം / തത /തംത , തംതം .
ഇന്ദ്രവജ്ര എന്നു ചിന്തിക്കുമ്പോള്‍ ഈ താളമൊക്കെ മനസ്സില്‍ വരാം.ഇവ ഉറക്കെ ചൊല്ലി ഹൃദിസ്ഥമാക്കിയാല്‍ , വായനയിലൂടെ ലഭിച്ച വാക്കുകളുടെ ഒരു ശേഖരവും മനസ്സിലുണ്ടെങ്കില്‍ ഇന്ദ്രവജ്രയില്‍ ശ്ലോകങ്ങളെഴുതാന്‍ ശ്രമിക്കാം..
ഈ ശ്ലോകങ്ങള്‍ ഉറക്കെ ചൊല്ലി നോക്കൂ.താളം മനസ്സിലാവും.
പാടാണു കാവ്യങ്ങളിതേ വിധത്തില്‍
പാടാനസാദ്ധ്യം കരുതും സുഹൃത്തേ
പാടാതെ മാറീട്ടു സദസ്സു വിട്ടാല്‍
പാടായി മാറീടുമതെന്തു കഷ്ടം.!

ചേലൊത്തു ചെഞ്ചുണ്ടൊടു ചേര്‍ത്തിടും നിന്‍-
ചേണുറ്റൊരോടക്കുഴലായിയെങ്കില്‍
മാലൊക്കെ മാറും തവ പാദപദ്മേ
കാലക്രമാല്‍ ചേര്‍ന്നിടുമെത്ര ഭാഗ്യം.!

താളം ഹൃദിസ്ഥമായാല്‍ പിന്നെ ഗണം തിരിച്ചുനോക്കേണ്ട ആവശ്യം വരാറില്ലാ. എഴുതുന്നതു ആ താളത്തിലായിരിക്കും ,അതിന്റെ വൃത്തത്തിലുമായിരിക്കും.ഒന്നു ശ്രമിച്ചുനോക്കൂ.ഒരു വരിയെങ്കിലും എഴുതൂ.അതു കഴിയും . ശ്ലോകം എഴുതാനും നിങ്ങള്‍ക്കു കഴിയും.

(ശ്ലോകം എഴുതി പരിശീലിക്കുവാന്‍ സമയം ആവശ്യമുള്ളതിനാല്‍ അടുത്ത ഭാഗം നോട്ട് ഒന്നു രണ്ടു പേരെങ്കിലും രണ്ടു വരിയെങ്കിലും-തെറ്റായാലും - എഴുതിയ ശേഷമേ പോസ്റ്റ് ചെയ്യുകയുള്ളൂ എന്നറിയിക്കുന്നു..സഹകരിക്കുക.)
                                                                                                                                                                                                                                                                                                   കാവ്യഭംഗികള്‍--ദലം-5.(തുടര്‍ച്ച)                                                                                                                                                                                                                                                                                                                                                                                                            സംസ്കൃതവൃത്തത്തില്‍ ശ്ലോകങ്ങള്‍ എഴുതുവാനുള്ള പരിശീലനമാണു് ഈ ദലത്തില്‍ ലഭിക്കുക. മൂന്നു നാലു പേരെങ്കിലും സജീവമായി ഇതില്‍ അതിനുവേണ്ടി ശ്രമിക്കുന്നു എന്നു കാണുന്നതിലെ ചാരിതാര്‍ത്ഥ്യം മറച്ചു വയ്ക്കുന്നില്ലാ. അവരുടെ പുരോഗതിയും വിജയവും മറ്റു 'വായനക്കാര്‍' കാണുന്നുണ്ടാവുമല്ലോ. ശ്രമമില്ലാതെ വിജയമുണ്ടാവില്ലാ. പരാജയത്തില്‍ നിരാശരാവാതെ ശ്രമം തുടര്‍ന്നാല്‍ അന്തിമഫലം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഉള്ള വിജയം തന്നെയാവും എന്നതും വ്യക്തം.ഇന്ദ്രവജ്രയില്‍ ശ്ലോകം രചിക്കണമെങ്കിലും മറ്റു വൃത്തങ്ങളില്‍ ശ്ലോകം രചിക്കണമെങ്കിലും ആദ്യം അറിയേണ്ടുന്നതു് അതിന്റെ വൃത്തലക്ഷണം ആണു്. അതനുസരിച്ചു് ഗണങ്ങളെ ‘ത’ യുടെ യുക്തമായ രീതിയില്‍ ‍(ലഘുവിനെ ത എന്നും ഗുരുവിനെ തം എന്നും) എഴുതി നിരത്തുക .അതിനു ശേഷം ഒരു താളത്തില്‍ ആ അക്ഷരങ്ങളെ അടുക്കി എടുക്കണം. ആ വൃത്തത്തില്‍ മുമ്പു പലരും രചിച്ചിട്ടുള്ള ശ്ലോകങ്ങള്‍ ഉറക്കെ ചൊല്ലി നോക്കിയാല്‍ ഈ അടുക്കല്‍‌പ്രക്രിയ എങ്ങനെ ആവണമെന്നു വേഗം മനസ്സിലാവും. ഇനി ആ താളം പലപ്രാവശ്യംചൊല്ലി മനസ്സില്‍ ദൃഢമായി ഉറപ്പിച്ചുകഴിഞ്ഞാല്‍ ആ താളത്തില്‍ എഴുതുന്ന ശ്ലോകം ആ വൃത്തത്തില്‍ത്തന്നെ ആയിരിക്കും.
ഇന്ദ്രവജ്രയുടെ താളം ഇപ്പോള്‍ മനസ്സിലായവര്‍ക്കു അടുത്ത വൃത്തമായി ‘ഉപേന്ദ്രവജ്ര‘ പരിശീലിക്കാം. വളരെ എളുപ്പമാണതു്. ഇന്ദ്രവജ്രയ്ക്കു് ആദ്യഗണം തഗണമാണെങ്കില്‍ ഉപേന്ദ്രവജ്രയ്ക്കു് അതു് ജഗണം ആണെന്ന വ്യത്യാസമേ ഉള്ളൂ. അതായതു് ഇന്ദ്രവജ്രയിലേ ആദ്യ അക്ഷരം ഗുരുവാണെങ്കില്‍ ഉപേന്ദ്രവജ്രയില്‍ അതു ലഘു ആയാല്‍ മതി .
അപ്പോള്‍ തംതംത എന്നതു തതംത എന്നു താളം മാറും .
അതൊന്നു നമുക്കു വിന്യസിച്ചുനോക്കാം.
” തതംത, തംതംതത / തംത,തംതം“.
ഇതു വൃത്തലക്ഷണമായി ഇങ്ങനെ കൊടുത്തിരിക്കുന്നു.
( വൃത്തലക്ഷണവും അതേ വൃത്തത്തിലാണെന്നു ശ്രദ്ധിക്കണേ)..
”ഉപേന്ദ്രവജ്രയ്ക്കു തതം ജഗംഗം”
.....ത..........ത.........ജ.....ഗ.....ഗ.
കേളിന്ദ്ര / വജ്രയ്ക്കു / തതംജ / ഗം / ഗം

.....ജ..........ത.......ജ......ഗ.....ഗ.
ഉപേന്ദ്ര / വജ്രയ്ക്കു / ജതംജ / ഗം / ഗം
ഉപേന്ദ്രവജ്രയിലെ രണ്ടു ശ്ലോകങ്ങള്‍ താഴെ കൊടുക്കുന്നു
വസന്തമെത്തീ,പുതുപൂക്കളാലേ
ലസിച്ചുനില്ക്കുന്നു വിഭാതകാലം
കുളിച്ചു വര്‍ണ്ണത്തിലകം ധരിച്ചു-
ല്ലസിച്ചുനില്ക്കും വരനാരിയേപ്പോല്‍

മരിച്ചുപോവുന്ന ദിനം വരേക്കും
ധരിത്രിയില്‍ ജീവനമാര്‍ക്കുമാര്‍ക്കും
ഒരിറ്റു മോദം സഹജര്‍ക്കു നല്കാന്‍
തരത്തിലായാലതുതന്നെ പുണ്യം.

അപ്പോള്‍ ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും തമ്മിലുള്ള ബന്ധം മനസ്സിലായല്ലോ. മനസ്സിലൊരു താളം ജനിച്ചാല്‍ ആ താളത്തിന്റെ ആവര്‍ത്തനത്തില്‍ നാലുവരികള്‍ എഴുതിയാല്‍ തീര്‍ച്ചയായും അതു ശ്ലോകത്തില്‍ ആവും, അതൊരു വൃത്തത്തിലും (സംസ്കൃതവൃത്തമോ,ഭാഷാവൃത്തമോ) ആയിരിക്കും .അതിനു കാവ്യാത്മകത ഉണ്ടെങ്കില്‍ അതു പദ്യവുമാവും. മനുഷ്യമനസ്സില്‍ ഇടം പിടിക്കുകയും ചെയ്യും.
അതിനൊരു ഉദാഹരണം ഇതാ താഴെകൊടുക്കാം.ഇന്ദ്രവജ്രയില്‍ എന്നു കരുതി ശ്രീമതി ദീപ രചിച്ച് എന്റെ ഇന്‍ബോക്സില്‍ അഭിപ്രായത്തിനു് അയച്ച ഒരു ശ്ലോകം ഇതാണു്
“ഇന്നെന്റെ ഹൃത്തിൽ വിളങ്ങീടു ദേവീ
കാവ്യാംഗനേ നീ തെളിച്ചീടു ദീപം“..
ഇവിടെ ഇന്ദ്രവജ്രയുടെ താളം തംതംത, തംതംത,/തതംത,തംതം എന്നതു തംതംത,തംതംത,തംതംത,തംതം എന്നു മൂന്നു തഗണത്തിന്റേയൂം രണ്ടുഗുരുവിന്റെയും ചേര്‍ന്നതായിപ്പോയി എന്നതു ശ്രദ്ധിക്കുക.മൂന്നാമത്തെ ഗണത്തിന്റെ(ജഗണം) താളം മാറി.പക്ഷേ ആകെ നല്ല ഒരു താളം ഈ ഛന്ദസ്സിനുണ്ടെന്നു ശ്രദ്ധിക്കുമല്ലോ.അപ്പോള്‍ ഇതും ഒരു വൃത്തമായിരിക്കും എന്നു ഞാന്‍ പറഞ്ഞതു ശരിയായില്ലേ. അതു പൂര്‍വ്വസൂരികള്‍ എഴുതിയതാവാം . അല്ലെങ്കില്‍ നമ്മുടെ മനസ്സില്‍ ആദ്യമായുണ്ടായ ഒരു നവീനവൃത്തവുമാവാം.
ദീപ എഴുതിയ പദ്യത്തിന്റെ വൃത്തം മൂന്നു തഗണവും രണ്ടുഗുരുവും ചേരുന്നതാണു്.
അതു “കല്യാണി തഗണം മൂന്നു ഗുരു രണ്ടോടു ചേരുകില്‍ ” എന്ന ലക്ഷണമുള്ള കല്യാണി എന്ന ഭാഷാവൃത്തമാണു്.
അതിന്റെ സൌന്ദര്യവും എത്ര ഹൃദ്യമാണെന്നു നോക്കൂ.
കല്യാണരൂപീ വനത്തിന്നു പോവാന്‍
വില്ലും ശരം കൈപ്പിടിച്ചോരു നേരം’ എന്ന കേട്ടു പരിചയിച്ചിട്ടുള്ള ആ പഴയ പദ്യത്തിന്റെ വൃത്തമാണിതു്.
ദീപയുടെ ശ്രമം ഇങ്ങനെ ഇന്ദ്രവജ്രയിലാക്കാമെന്നതും ശ്രദ്ധിക്കുക.അതിലെ എട്ടാമത്തെ അക്ഷരം കൂട്ടക്ഷരമായതിനാലാണു് പ്രശ്നം വന്നതു്. അതു ലഘുവാക്കിയാല്‍ മതി
ഇന്നെന്റെ ഹൃത്തില്‍ വിളയാടു ദേവീ
കാവ്യാംഗനേ നീ തെളിയിക്കു ദീപം.,,
ഇപ്പോള്‍ ഇതു ഇന്ദ്രവജ്രയിലായി.രസകരമല്ലേ.!

ഗൃഹപാഠം:ഇന്നു ഉപേന്ദ്രവജ്രയിലും കല്യാണിയിലും രചന ആയാലോ..ശ്രമിച്ചോളൂ..സാധിക്കും..ആശംസകള്‍..

  കാവ്യഭംഗികള്‍.ദലം.5 --(തുടര്‍ച്ച -2-  )                                                                                                                                                                                                                                                                                                                                                                                                    വൃത്തഭംഗിയില്‍ ശ്ലോകങ്ങളെഴുതുവാന്‍ ആ വൃത്തത്തിന്റെ താളം ഉറക്കെ ചൊല്ലി മനസ്സില്‍ ദൃഢമാക്കണം എന്നു സൂചിപ്പിച്ചു കഴിഞ്ഞല്ലോ. ഈ താളം ‘ത’ യുടെ വിന്യാസത്തില്‍ എഴുതിയാലും അതു് അതേ രീതിയില്‍ മനസ്സിലേക്കു് ആവാഹിക്കാന്‍ പലര്‍ക്കും എളുപ്പം കഴിയാറില്ലാ. അതാണു് ശ്ലോകങ്ങള്‍ ഇടയ്ക്കു താളം പിണങ്ങി സഞ്ചരിക്കാന്‍ ഇടയായതു്. അതിനൊരു കാരണം അതു് അതിന്റെ താളത്തില്‍ ഒരു അദ്ധ്യാപകന്റെ മുഖത്തുനിന്നു നേരിട്ടു കേള്‍ക്കാത്തതാണു്. പക്ഷേ അതാതു വൃത്തത്തിലുള്ള പ്രസിദ്ധശ്ലോകങ്ങള്‍ മറ്റു പലരും ചൊല്ലിക്കേട്ടിട്ടുള്ളതു് ഓര്‍ത്താലും താളം പെട്ടെന്നു പിടികിട്ടും .
താക്കോല്‍ കൊടുക്കാതരുണോദയത്തില്‍
താനേ മുഴങ്ങും വലിയോരലാറം
പൂങ്കോഴിതന്‍ പുഷ്കലകണ്ഠനാദം
കേട്ടിങ്ങുണര്‍ന്നേറ്റു കൃഷീവലന്മാര്‍
ഇന്ദ്രവജ്രയിലുള്ള ഈ പ്രസിദ്ധരചന പഴയ തലമുറയിലുള്ളവര്‍ തീര്‍ച്ചയായും കേട്ടിട്ടുണ്ടാവുമല്ലോ .
അതുപോലെ വീണപൂവിലെ “ഹാ, പുഷ്പമേ ! അധികതുംഗപദത്തിലെത്ര..” എന്ന രചന ‘വസന്തതിലകം‘ വൃത്തത്തിലാണു്.അതുപോലെ പ്രസിദ്ധമാണു് ഈ വൃത്തത്തിലേ തന്നെ
”മന്നാളുവോന്റെ കഥ തീര്‍ത്തു മുറയ്ക്കിവണ്ണം” എന്ന രചനയുംഇവ കേള്‍ക്കാത്ത മലയാളികള്‍ കുറവല്ലേ.

വസന്തതിലകത്തിന്റെ താളഭംഗി ഇങ്ങനെയാണു്.

തംതം, തതംത, തത /തംതത, തംത, തംതം.

(കോമ ഉള്ളയിടത്തു് ഒരു മാത്രയും സ്ലാഷുള്ളയിടത്തു രണ്ടു മാത്രയും നിര്‍ത്തി ചൊല്ലുക.)ഇപ്പോള്‍ താളം മനസ്സിലായല്ലോ.ഈ മനോഹരവൃത്തത്തിലും രചനകള്‍ നടത്തി നോക്കൂ.

(അടുത്ത ദലത്തില്‍ ഭാഷാവൃത്തങ്ങള്‍ ആവും വിശദീകരിക്കുക(തുടരും)
                                                                                                                                                                 
കാവ്യഭംഗികള്‍..ദലം.5.(അവസാന ഭാഗം).
വൃത്തലക്ഷണം.ശ്ലോകരചന                                                                                                                                                                                                                                                                  ഇത്രയും പരിശീലനം ലഭിച്ചുകഴിഞ്ഞപ്പോള്‍ കുറച്ചുപേര്‍ക്കെങ്കിലും ചെറിയ വൃത്തങ്ങളായ ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, വസന്തതിലകം, കല്യാണി എന്നിവയില്‍ ശ്ലോകങ്ങള്‍ അനായാസം രചിക്കുവാനുള്ള കഴിവു കിട്ടിയല്ലോ. അതിനു് അവര്‍ക്കു സാധിച്ചതെങ്ങനെയാണെന്നു് ഒന്നു് ആലോചിച്ചുനോക്കൂ. വൃത്തത്തിന്റെ ലക്ഷണത്തില്‍നിന്നു് ആ വൃത്തത്തില്‍ വരുന്ന ഗണങ്ങളുടെ പേരു് മനസ്സിലാക്കി. ആ ഗണങ്ങളെ ‘ത’ യുടെ വിന്യാസത്തില്‍ എഴുതി. പിന്നെ അതു യുക്തമായ താളത്തില്‍ ചൊല്ലി ക്രമീകരിച്ചു. ആ താളം മനസ്സില്‍ ദൃഢമാക്കി. ആ ലയത്തില്‍ മനസ്സിലെ ആശയങ്ങളെ യുക്തമായ,അനുഗുണമായ വാക്കുകളില്‍കൂടി ശ്ലോകമായി എഴുതി. താളം മനസ്സില്‍ ദൃഢമായാല്‍, എഴുതുന്നതു് ആ വൃത്തത്തില്‍ത്തന്നെ എഴുതുന്ന പാദങ്ങള്‍ വരുന്നതു കാണാം.( എഴുതാന്‍ ശ്രമിക്കുന്ന വൃത്തങ്ങളില്‍ പ്രസിദ്ധമായ ശ്ലോകങ്ങള്‍ നേരത്തെ പഠിച്ചിട്ടുണ്ടെങ്കില്‍, ആരെങ്കിലും ചൊല്ലുന്നതു കേട്ടിട്ടുണ്ടെങ്കില്‍ ആ വൃത്തത്തിന്റെ താളഗതി അങ്ങനെയും പെട്ടെന്നു മനസ്സിലാവും.)
ഇനി എത്ര ദീര്‍ഘമായ വൃത്തത്തിലുള്ള രചനയായാലും ആ വൃത്തത്തില്‍ ശ്ലോകമെഴുതാനും ഇതേവഴിതന്നെയാണു് അവലംബിക്കേണ്ടുന്നതു്.
ചില വൃത്തങ്ങളും അവയുടെ ലക്ഷണങ്ങളും അവയുടെ അതാതു താളഗതിയും താഴെ കൊടുക്കാം. സാവധാനത്തില്‍ ഓരോന്നും ഓരോ ദിവസമായി പ്രാക്റ്റീസ് ചെയ്തുനോക്കുക. ക്രമേണ നിങ്ങള്‍ക്കു ശ്ലോകരചനയില്‍ നല്ല വൈദഗ്ദ്ധ്യമാവും. പക്ഷേ ഒരു കാര്യം പ്രത്യേകിച്ചു് ഓര്‍ക്കണം. ഗണവ്യവസ്ഥ സംസ്കൃതവൃത്തങ്ങളില്‍ കര്‍ശനമായതിനാല്‍ മനസ്സില്‍ വാക്കുകളുടെ ഒരു ശേഖരവും അവയുടെ പര്യായങ്ങളും കാവ്യ,താളബോധവും ഒക്കെ ഒരു ശ്ലോകരചനയ്ക്കു അത്യാവശ്യഘടകങ്ങളാണു്. അവയുണ്ടെങ്കില്‍, സംശയം വേണ്ടാ, അലോചനാമൃതമായ, അര്‍ത്ഥസമ്പുഷ്ടമായ ശ്ലോകങ്ങള്‍ രചിക്കുന്നതില്‍ നിങ്ങള്‍ക്കു നൈപുണ്യം ലഭിക്കും.
വൃത്തവും ലക്ഷണവും ഗണവിന്യാസവും താളഗതിയും :
രഥോദ്ധത:-രം നരം ല ഗുരുവും രഥോദ്ധത--
( ര,ന,ര,ലഘു,ഗുരു-തംതതം തതത തംതതം ത തം ) --
തംതതംത, തതതംത, തംതതം
ഉദാ:ഈണമോടെ ലയമാര്‍ന്നു പാടിടാം.

ഭുജംഗപ്രയാതം--യകാരങ്ങള്‍ നാലോ ഭുജംഗപ്രയാതം

(യ,യ,യ,യ----തതംതം,തതംതം,തതംതം,തതംതം)

താളഗതിയും ഇതുതന്നെ , ഇങ്ങനെയുമാവാം.

തതംതംത/തംതംത/തംതംത/തംതം
ഉദാ:
1).ഒടുക്കം നമുക്കും ലഭിക്കും കവിത്വം
.2).വെടിക്കെട്ടു പൊട്ടുന്നപോലിത്ര ശബ്ദം
മാലിനി:- നനമയയുഗമെട്ടില്‍ തട്ടണം മാലിനിക്കു്.
(എട്ടില്‍ എന്നു സൂചിപ്പിച്ചിരിക്കുന്നതു് എട്ടക്ഷരം കഴിഞ്ഞു യതി ഉണ്ടാവണമെന്നാണു്)-
(ന,ന,മ,യ,യ--തതത,തതത,തംതംതം,തതംതം,തതംതം)
തത ,തത, തത ,തംതം / / തംതതം,തംത,തംതം
ഉദാ:
1)ഇനിയൊരടി നടന്നാല്‍ കിട്ടുമേ കൈക്കലെന്നും
2)തരുകൊരു കവിജന്മം വാണിമാതേ നമിപ്പൂ.
ഇങ്ങനെ ഏതൊരു വൃത്തവും പരിശീലനത്തിലൂടെ ലളിതമായി വശഗതമാവും.ശ്രമിക്കൂ. .ആശംസകള്‍..

(അടുത്ത ദലം:ഭാഷാവൃത്തങ്ങള്‍, മൂന്നു ദിവസം കഴിഞ്ഞു പോസ്റ്റ് ചെയ്യാം.അതുവരെ സംസ്കൃതവൃത്തങ്ങള്‍ പരിശീലിച്ചു നൈപുണ്യം വരുത്തൂ.)............... 
                                                                                                                                                                                                                                                                                                   കാ‍വ്യഭംഗികള്‍-ദലം-6                                                                                                                      ****************                                                                                                                     ഭാഷാവൃത്തങ്ങൾ                                                                                                                                        
ഇതുവരെ ഇവിടെ അവതരിപ്പിക്കപ്പെട്ട സംസ്കൃതവൃത്തങ്ങളും അവയുടെ ഗണങ്ങളുടെ അടിസ്ഥാനത്തിലുള്ള കര്‍ക്കശനിയമങ്ങളും കണ്ടു് ഭയപ്പെട്ടിരിക്കുന്നവര്‍ക്കു വളരെ സന്തോഷം പകരുന്ന വിഭാഗത്തിലുള്ളവയാണു് ഭാഷാവൃത്തങ്ങള്‍. ഇവിടെയുള്ള പ്രധാനസൌകര്യം “വ്യവസ്ഥയെല്ലാം ശിഥിലം,പ്രധാനം ഗാനരീതിതാന്‍” എന്ന സ്വാതന്ത്ര്യം നല്കലാണു്..ഇവിടെ ഗുരു ലഘു നിയമങ്ങളൊന്നുമില്ലാ.അതിനു പകരം മാത്രകളുടെ അടിസ്ഥാനത്തിലുള്ള ഗണവ്യവസ്ഥയാണുള്ളതു്. അതാവട്ടേ വേണമെങ്കില്‍ പാടിനീട്ടാനുള്ള സ്വാതന്ത്ര്യം “ഗുരുവാക്കാമിച്ഛപോലെ പാടിനീട്ടി ലഘുക്കളെ” എന്ന നിയമംവഴി തന്നിരിക്കുന്നു. അപ്പോള്‍ താളവും പാടുന്ന രീതിയുമൊക്കെ കവിതന്നെ തീരുമാനിക്കുന്നു. ആശയത്തിന്റെ ഭാവവും വികാരവും അനുസരിച്ചു കവിത രചിക്കപ്പെടുന്നു.ഇവിടെ ഒരു താളഖണ്ഡത്തില്‍ നിശ്ചിത അക്ഷരങ്ങള്‍ അല്ലെങ്കില്‍ മാത്രകള്‍ ഉണ്ടാവും .ഭാഷാവൃത്തങ്ങളില്‍ പ്രധാനമായും മൂന്നക്ഷരംചേര്‍ന്ന ഗണങ്ങള്‍, രണ്ടക്ഷരംചേര്‍ന്ന ഗണങ്ങള്‍, മൂന്നക്ഷരവും രണ്ടക്ഷരവും ചേര്‍ന്ന ഗണങ്ങളുടെ സങ്കരം,എന്നൊക്കെ വിവിധതരത്തില്‍ ഛന്ദസ്സുകള്‍ വരാം.ഇതിന്റെ അടിസ്ഥാനത്തില്‍ ഇവയെ കാകളിഛന്ദസ്സു്, കേകഛന്ദസ്സു്, തരംഗിണിഛന്ദസ്സു്, നതോന്നതഛന്ദസ്സു് എന്ന നാലുവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സംസ്കൃതവൃത്തത്തിലുള്ള ശ്ലോകങ്ങള്‍ക്കു 4പാദങ്ങള്‍ ഉള്ളപ്പോള്‍ ഭാഷാവൃത്തത്തിലുള്ള കവിതകള്‍ക്കു ഈരടി(രണ്ടു വരികള്‍) ആണു് കണക്കിലെടുക്കപ്പെടുന്നതു്..
കാകളിഛന്ദസ്സു്:
കാകളിഛന്ദസ്സിലെ ആദ്യവൃത്തം വൃത്തങ്ങളുടെ മാതാവെന്നു വിളിക്കപ്പെടുന്ന ‘കാകളി’തന്നെയാണു്.

കാകളി:
.........
അഞ്ചു മാത്രകള്‍ മൂന്നക്ഷരങ്ങളില്‍ വരുന്ന 4ഗണങ്ങള്‍ ഒരുവരിയില്‍ വരുന്ന രണ്ടു വരികള്‍, അതായതു മൂന്നക്ഷരങ്ങളില്‍ അഞ്ചുമാത്രകള്‍ വരുന്ന 8ഗണങ്ങള്‍ രണ്ടുവരികളിലായി വന്നാല്‍ അതു കാകളി എന്ന വൃത്തമായി.
കാകളിയില്‍ ആദ്യ അക്ഷരം ഗുരുവായിരിക്കണമെന്നു ഒരു നിര്‍ബന്ധം ഉണ്ടെന്നതു മറക്കല്ലേ. എന്നാല്‍ ഗണങ്ങളില്‍ 5 മാത്ര വന്നില്ലെങ്കില്‍ 5 മാത്രയുടെ സമയം എടുത്തു നീട്ടിച്ചൊല്ലിയാല്‍ മാത്രം മതി.
“മാത്രയഞ്ചക്ഷരം മൂന്നില്‍ വരുന്നോരു ഗണങ്ങളെ
എട്ടുചേര്‍ത്തുള്ളീരടിക്കു ചൊല്ലാം കാകളിയെന്നു പേര്‍.”
അപ്പോള്‍ മാത്രയുടെ അടിസ്ഥനത്തില്‍
5-5-5-5-എന്നും അക്ഷരങ്ങളുടെ അടിസ്ഥാനത്തില്‍ 3-3-3-3- എന്നും കാകളിയുടെ രീതി കണക്കാക്കാം.
ഇതു ലളിതമായി ഇങ്ങനെ എഴുതിയാല്‍

കാകളീ കാകളീ കാകളീ കാകളീ
കാകളീ കാകളീ കാകളീ കാകളീ
എന്ന ചൊല്‍‌വടിവില്‍ ഭംഗിയായി താളത്തില്‍ ചൊല്ലാന്‍ പറ്റുന്നില്ലേ? .
(കാകളീ എന്നതില്‍ 5മാത്രയാണുള്ളതു്.) .ഇനി എഴുതുമ്പോള്‍ ചിലയിടങ്ങളില്‍ 4 മാത്രയേ വന്നുള്ളുവെങ്കില്‍ അതു പാടിനീട്ടി 5 മാത്രയാക്കുകയും ചെയ്യാം എന്നു നേരത്തേതന്നെ പറഞ്ഞിട്ടുമുണ്ടല്ലോ. വളരെ എളുപ്പത്തില്‍ ഭാഷാവൃത്തത്തില്‍ കവിതയെഴുതാന്‍ കഴിയുന്നതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായില്ലേ?
ഇനി കാകളിയിലുള്ള ചില കവിതാഭാഗങ്ങള്‍ നോക്കാം.
1) .വത്സസൌമിത്രേ കുമാരാ,നീ കേള്‍ക്കണം
മത്സരാജ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍.(ഞ്ഞെന്നുടെ എന്നിടത്തു 4മാത്രകളേയുള്ളൂ.അതിനാല്‍ പാടുമ്പോള്‍ ഞ്ഞെന്നുടേ എന്നു പാടാറുള്ളതു ശ്രദ്ധിക്കുക.
)2) .സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും.
ഒരു ചലച്ചിത്രഗാനം ഇങ്ങനെയില്ലേ
3),ശാരികേ ശാരികേ സിന്ധുഗംഗാനദീ-
തീരം വളര്‍ത്തിയ ഗന്ധര്‍വ്വഗായികേ!
ഇപ്പോള്‍ കാകളിയുടെ ചൊല്‍‌വടിവും മാധുര്യവും മനസ്സിലായല്ലോ?
ഇനി രണ്ടു വരി എഴുതാന്‍ ആര്‍ക്കും എളുപ്പമല്ലേ! ശ്രമിച്ചുനോക്കൂ. ആശംസകള്‍.

കാവ്യഭംഗികള്‍..ദലം-7
                                                                                                                  ശ്ലഥകാകളി.മിശ്രകാകളി,ഊനകാകളി                                                                                                                                                                                                                                                             
കാകളിയുടെ മാത്രാനിയമത്തില്‍ അയവു വന്നാല്‍ അതിനെ ശ്ലഥകാകളി എന്നു പറയുന്നു.ആദ്യ അക്ഷരം ലഘുവാകുക,മാത്രകള്‍ ഗണത്തില്‍ കൂടുതല്‍കുറവു വരുകയൊക്കെ ശ്ലഥകാകളിയുടെ ലക്ഷണമാണു്.
പിന്നെ ശ്രീരാമനും ലക്ഷ്മണന്‍ തന്നോടു- എന്നതില്‍ ആദ്യ ഗണത്തില്‍ (പിന്നെ ശ്രീ) 6 മാത്ര വരുന്നു
രാമനും കൌസല്യാദേവിയെക്കാളെന്നെ--എന്നെഴുതുമ്പോള്‍ രണ്ടാമത്തെ ഗണത്തിലും (കൌസല്യാ) 6 മാത്രകള്‍ വരും.
പിണങ്ങിക്കഴിഞ്ഞും തിരിച്ചും ചിരിച്ചും -എന്നതില്‍ ആദ്യം ലഘുകൊണ്ടു തുടങ്ങിയിരിക്കുന്നു.ഇതെല്ലാം ശ്ലഥകാകളിയാണു്.

മിശ്രകാകളി
“ഇച്ഛപോലെ ചിലേടത്തു ലഘുപ്രായഗണങ്ങളെ
ചേര്‍ത്തും കാകളി ചെയ്തീടാമതിന്‍ പേര്‍ മിശ്രകാകളി.“ എന്നു ലക്ഷണം അതായതു് കാകളിയിലെ ഗുരുക്കള്‍ക്കു പകരം അധികം ലഘുക്കള്‍ചേര്‍ത്തു ഇഷ്ടം‌പോലെ രചിക്കുന്നതാണു് മിശ്രകാകളിയാവുന്നതു്.
ഉദാഹരണത്തിനു്
1) അനുദിനവു / മാവഴി / ഗമനമതു / മുണ്ടു മല്‍
പരമമല / ദര്‍ശന / കുതുകമൊടു / കേള്‍ സഖേ
2) ജനിമൃതി നിവാരണം ജഗദുദയകാരണം
ചരണനതചാരണം ചരിതമധുപൂരണം

ഊനകാകളി.
“രണ്ടാം പാദാവസാനത്തില്‍ വരുന്നോരു ഗണത്തിനു
വര്‍ണ്ണമൊന്നു കുറഞ്ഞെന്നാല്‍ ഊനകാകളിയാമതു്” എന്നു ലക്ഷണം.
അതായതു് കാകളിയുടെ രണ്ടാം വരിയിലെ അവസാനഗണത്തിനു് ഒരക്ഷരം കുറവായി വരുക.
കാകളീ കാകളീ കാകളീ കാകളീ
കാകളീ കാകളീ കാകളീ കാക എന്ന ചൊല്‍‌വടിവു്..
ഉദാഹരണത്തിനു്
1)നിത്യവുമാവഴി പോയിടാറുണ്ടു ഞാന്‍
സത്യസൌന്ദര്യസന്ദര്‍ശനോത്സാഹി

 2) രാമനും സീതയും വാണൊരക്കാലത്തെ
പാടിപ്പുകഴ്ത്തുന്നു മാനവരിന്നും
ഈ വൃത്തങ്ങള്‍ക്കെല്ലാം ചൊല്ലുമ്പോള്‍ അതിന്റേതായ ഒരു ഹൃദ്യതാളമുണ്ടെന്നു കാണാം.
ഊനകാകളിയില്‍ ഇനിയും പലതരം ചൊല്‍‌വടിവുകളില്‍ മനോഹരതാളമുള്ള വൃത്തങ്ങളുണ്ടു്.



കാവ്യഭംഗികള്‍-ദലം-8
**************
കളകാഞ്ചി,മണികാഞ്ചി

 കാകളിയുടെ ഗണങ്ങളില്‍ ചെറിയചെറിയ വ്യത്യാസം നിയതമായി വരുത്തുമ്പോള്‍ കിട്ടുന്ന രണ്ടു വൃത്തങ്ങളാണു് കളകാഞ്ചിയും മണികാഞ്ചിയും.ഗുരുക്കളെ ലഘുവാക്കുക(ലഘുപ്രായമാക്കുക) എന്ന വ്യത്യാസം ആണു് ഇതില്‍ രണ്ടിലും കാണുക.

കളകാഞ്ചി:കാകളിയുടെ ആദ്യ വരിയിലുള്ള രണ്ടോ മൂന്നോ ഗണങ്ങള്‍ ലഘുക്കള്‍കൊണ്ടുമാത്രം ഐമാത്രാ(അഞ്ചുമാത്ര) ഗണമാക്കിയാല്‍ കിട്ടുന്നതാണു് ‘കളകാഞ്ചി’ എന്ന വൃത്തം.
അപ്പോള്‍ ചൊല്‍‌വടിവു ഇങ്ങനെ എന്നു കാണാം.
ലലലലല ലലലലല കാകളീ കാകളീ( “ലലലലല ലലലലല ലലലലല കാകളീ“ എന്നുമാവാം)
കാകളീ കാകളീ കാകളീ കാകളീ.
ഇവിടെ ആദ്യപാദത്തില്‍മാത്രമേ വ്യത്യാസം വരുത്തിയിട്ടുള്ളൂ എന്നു ശ്രദ്ധിക്കുക.

ഈ വൃത്തത്തിലുള്ള ചില കവിതാപാദങ്ങള്‍

1)വിബുധപതി / യൊടുനിശിച / രാലയം / വെന്തൊരുവൃത്താന്ത/മെല്ലാമ /റിയിച്ചു / കൊള്ളുവാന്‍.
2)സകലശുക / കുലവിമല / തിലകിതക / ളേബരേസാരസ്യ / പീയൂഷ / സാരസര്‍ / വ്വസ്വമേ

മണികാഞ്ചി:കാകളിയുടെ ഈരടിയുടെ രണ്ടു വരികളിലും ആദ്യഗണം ലഘുക്കള്‍കൊണ്ടു് ഐമാത്രാഗണമാക്കിയാല്‍ മണികാഞ്ചി ആവും.

ലലലലല കാകളീ കാകളീ കാകളീ
ലലലലല കാകളീ കാകളീ കാകളീ..എന്ന ചൊല്‍‌വടിവു്

ഉദാഹരണങ്ങള്‍

1)അവനുമൊരു / കാവ്യകൃ / ത്തെത്രയോ / കാലമാ-
യവളുടെ ക / ടാക്ഷത്തി / നാശിച്ചി / രിപ്പവന്‍
2)കുലടയവ / ളെന്നുള്ള / കാഹള / മൂതുന്ന
കുടിലഹൃദ / യങ്ങളേ /നിങ്ങള്‍ക്കു / മംഗളം. 


കാവ്യഭംഗികള്‍-ദലം-9
*************
 ദ്രുതകാകളി,സര്‍പ്പിണി

ഒന്നുപോലെ ചൊല്‍‌വടിവു വരുന്ന 11 അക്ഷരങ്ങള്‍ രണ്ടു വരിയിലും വരുന്ന രണ്ടു വൃത്തങ്ങളാണു് ദ്രുതകാകളിയും സര്‍പ്പിണിയും. വളരെ പ്രചാരമുള്ള ചൊല്‍‌വടിവാണു് ഇവയ്ക്കുള്ളതു്

ദ്രുതകാകളി:
രണ്ടു പാദത്തിലും പിന്നെ-യന്ത്യമായ ഗണത്തിനു്
വര്‍ണ്ണമൊന്നു കുറഞ്ഞെന്നാല്‍ ദ്രുതകാകളി കീര്‍ത്തനേ --എന്നു ലക്ഷണം.
അതായതു് കാകളിയുടെ ഓരോ വരിയിലെയും അവസാനത്തെ അക്ഷരം കുറഞ്ഞാല്‍ അതു ദ്രുതകാകളിഅപ്പോള്‍ അവസാനത്തെ ഗണത്തിനു 3 മാത്രയോ 4 മാത്രയോ വരും.

ഇതിന്റെ ചൊല്‍‌വടിവു് ഇങ്ങനെ ആവും.

കാകളീ കാകളീ കാകളീ കാക
കാകളീ കാകളീ കാകളീ കാക

ഉദാഹരണങ്ങള്‍
1)പാണ്ഡവന്‍ ഞാനെന്നു വര്‍ണ്ണിച്ച നിന്റെ---പാണ്ഡവന്‍ / ഞാനെന്നു / വര്‍ണ്ണിച്ച /നിന്റെ
2)കണ്ടുകണ്ടങ്ങിരിക്കും ജനത്തിനെ-------കണ്ടുക / ണ്ടങ്ങിരി / ക്കും ജന / ത്തിനെ
3) പ്രേമഭിക്ഷുകി ഭിക്ഷുകി ഭിക്ഷുകി--------പ്രേമഭി /ക്ഷുകി ഭി / ക്ഷുകി ഭി / ക്ഷുകി

സര്‍പ്പിണി(പാന):
ദ്വ്യക്ഷരം ഗണമൊന്നാദ്യം ത്ര്യക്ഷരം മൂന്നതില്‍‌പരം
ഗണങ്ങള്‍ക്കാദിഗുരുവാം വേറൊന്നും ത്ര്യക്ഷരങ്ങളില്‍
മറ്റേതും സര്‍വ്വഗുരുവായ് വരാം കേളിതു സര്‍പ്പിണി--എന്നു ലക്ഷണം
അതായതു് ആദ്യം ഗുരുവില്‍ത്തുടങ്ങുന്ന രണ്ടക്ഷരഗണം,പിന്നെ മൂന്നു മൂന്നക്ഷരഗണങ്ങള്‍, അവയിലും ആദ്യാക്ഷരം ഗുരുവാകണം. കൂടാതെ അവയില്‍ ഒരക്ഷരംകൂടിയെങ്കിലും ഗുരുവാകണം .

ഇതു ദ്രുതകാകളിയുടെ ചൊല്‍‌വടിവു തിരിച്ചിട്ടതാണെന്നു കാണാം.

കാക കാകളീ കാകളീ കാകളീ
കാക കാകളീ കാകളീ കാകളീ

ഉദാഹരണങ്ങള്‍.1)കൃഷ്ണകൃഷ്ണാ മുകുന്ദാ ജനാര്‍ദ്ദനാ-----കൃഷ്ണ / കൃഷ്ണാ മു / കുന്ദാ ജ / നാര്‍ദ്ദനാ.
2) രണ്ടുനാലുദിനംകൊണ്ടൊരുത്തനെ----രണ്ടു / നാലുദി / നംകൊണ്ടൊ / രുത്തനെ
3)ഊഴിതന്നില്‍ പ്രസിദ്ധമാം പമ്പയില്‍----ഊഴി / തന്നില്‍ പ്ര / സിദ്ധമാം / പമ്പയില്‍ 


കാവ്യഭംഗികള്‍-ദലം 10.
 *****************
മാരകാകളി,മഞ്ജരി.

വളരെ പ്രചാരമുള്ള ,ഹൃദ്യമായ രണ്ടു വൃത്തങ്ങള്‍.
മഞ്ജരി
ശ്ലഥകാകളിവൃത്തത്തില്‍ രണ്ടാംപാദത്തിലന്ത്യമാം
രണ്ടക്ഷരം കുറഞ്ഞീടിലതു മഞ്ജരിയായിടും...എന്നു ലക്ഷണം.

കാകളീ കാകളീ കാകളീ കാകളീ
കാകളീ കാകളീ കാകളീ കാ..എന്നു ചൊല്‍‌വടിവു വരും.
കാകളിയില്‍ മഗണം പാടില്ലാ എന്നറിയാമല്ലോ.എന്നാല്‍ ശ്ലഥകാകളിയില്‍ മഗണം ആവാം.അങ്ങനെയുള്ള ശ്ലഥകാകളിയുടെ രണ്ടാംവരിയിലെ അവസാനത്തെ രണ്ടക്ഷരം കളയുന്നതാണു് മഞ്ജരി.മഞ്ജരിയുടെ രണ്ടാംപാദത്തിലെ രണ്ടാംഗണം ‘മിക്കവാറും‘ ആറുമാത്രയിലാവും ചൊല്ലുക.

കാകളീ കാകളീ കാകളീ കാകളീ
കാകളീ കാകാളീ കാകളീ കാ..എന്ന വിധത്തില്‍ പാടും.

ഉദാ:1)ശീതംതഴച്ചൊരു ഹേമന്തകാലവും
ആമന്ദം പോന്നിങ്ങു വന്നിതപ്പോള്‍
2)സ്വാമീശരണം ശരണമെന്റയ്യപ്പാ
സ്വാമിയല്ലാതെ ശരണമില്ലാ
3)ഓടേണ്ട ഒടേണ്ട ഓടിത്തളരേണ്ടാ
ഓമനപ്പൂമുഖം വാടിടേണ്ടാ

മാരകാകളി:
കാകളി ശീലിന്റെയന്ത്യേ നാലക്ഷരം
പോക്കിയാല്‍ മാരകാകളി.(നീലം‌പേരൂര്‍ മധുസൂദനന്‍ നായര്‍ )
മഞ്ജരിയുടെ രണ്ടാംപാദത്തിലെ രണ്ടക്ഷരംകൂടി കുറച്ചാല്‍ മാരകാകളിയാവും.
അതായതു കാകളിയുടെ രണ്ടാം വരിയിലെ അവസാനത്തെ 4 അക്ഷരം കളയുക .

മഞ്ജരീ മഞ്ജരീ മഞ്ജരീ മഞ്ജരീ
മഞ്ജരീ മഞ്ജരീ മഞ്ജ..എന്ന ചൊല്‍‌വടിവു്.

ഉദാ:
1) പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ നിന്റെ
മക്കളില്‍ ഞാനാണു ഭ്രാന്തന്‍
2)രാമനും സീതയും വാണോരക്കാലത്തെ
പാരം പുകഴ്ത്തുന്നു ലോകര്‍
3) കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി
മാരാരു പണ്ടൊരു ചെണ്ട
4)ഞാനറിയാതെന്റെ മാനസജാലക-വാതില്‍ തുറക്കുന്നു നിങ്ങള്‍.


കാവ്യഭംഗികള്‍--ദലം -11
 *****************
 ഉപമഞ്ജരി(മാവേലി) , മണിമഞ്ജരി 
........................................
 മഞ്ജരിയില്‍നിന്നു് ഉരുത്തിരിയുന്ന രണ്ടു വൃത്തങ്ങളാണു്, ഉപമഞ്ജരിയും മണിമഞ്ജരിയും .
ഇവയും വളരെ പ്രചാരമുള്ള ചൊല്‍‌വടിവുകളുള്ള മനോഹരവൃത്തങ്ങളാണു്.
ഉപമഞ്ജരിമഞ്ജരിയുടെ ഒന്നാം പാദത്തില്‍ രണ്ടക്ഷരം കുറച്ചാല്‍ അതാണു് ‘ഉപമഞ്ജരി.
‘ഇതിനു മാവേലി വൃത്തം,വടക്കന്‍പാട്ടുവൃത്തം,ഓണപ്പാട്ടുവൃത്തം എന്നും പറയാറുണ്ടു്

മഞ്ജരിക്കാദ്യപാദാന്ത്യവര്‍ണ്ണംരണ്ടു കുറഞ്ഞുപമഞ്ജരിയാം;
മാവേലിമട്ടും വടക്കന്‍പാട്ടുംഭേദമില്ലീയുപഞ്ജരിതാന്‍...(നീലം‌പേരൂര്‍ മധുസൂദനന്‍ നായര്‍) എന്നു ലക്ഷണം.

മഞ്ജരീ മഞ്ജരീ മഞ്ജരീ മാമഞ്ജരീ മഞ്ജരീ മഞ്ജരീ മാ..എന്നു ചൊല്‍‌വടിവു്.
അതായതു് മഞ്ജരിയുടെ രണ്ടാംപാദം മാത്രം രണ്ടുപ്രാവശ്യം ചൊല്ലുക

ഉദാ:
മവേലി നാടുവാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലേ

ആറ്റുംമണമ്മേലേ ഉണ്ണിയാര്‍ച്ച
ഊണുംകഴിഞ്ഞങ്ങുറക്കമായി

ഓണത്തിനെന്തു വിശേഷമമ്മേ
ഓമനമോളുതിരക്കിടുന്നു.

മണിമഞ്ജരി

മണിമഞ്ജരിയായീടും മഞ്ജരിയില്‍ ലഘുപൂരിത-
ഗണമാദ്യം പിന്നീടങ്ങിച്ഛപോല്‍ ചേര്‍ത്താല്‍.(നീലം‌പേരൂര്‍ മധുസൂദനന്‍ നായര്‍)

അതായതു്,മഞ്ജരിയിലെ രണ്ടു പാദങ്ങളിലെയും ഗണങ്ങളിലെ ഗുരുക്കള്‍ക്കു പകരം ലഘുക്കള്‍ പ്രയോഗിച്ചാല്‍ മണിമഞ്ജരി ആവും.ഓരോ പാദത്തിന്റെയും ആദ്യം രണ്ടു ലഘുക്കളായിരിക്കണം.

ലലലലാ ലല്ലലാ ലല്ലലാ ലല്ലലാ ( ഇതു് “ ലലലാല ലല്ലലാ ലല്ലലാ ലല്ലലാ “ എന്നുമാവാം)
ലലലലാ ലല്ലലാ ലല്ലലാ ലാ എന്നു് ഒരു ചൊല്‍‌വടിവു്

ഉദാ:
മലയപ്പുലയനാ മാടത്തിന്‍ മുറ്റത്തു
മഴവന്ന നാളൊരു വാഴ നട്ടു
അനുദിനമങ്ങനെ ശുശ്രൂഷചെയ്കയാല്‍
അതുവേഗമങ്ങുവളര്‍ന്നുവന്നു

ഞാനെഴുതിയ “സ്നേഹച്ചെപ്പു്” എന്ന കവിത മണിമഞ്ജരിയിലാണു്
ഒരു കൊച്ചുചെപ്പെന്റെ കൈയില്‍ വച്ചിട്ടച്ഛന്‍
ഉരിയാടി ” നീയിതു വച്ചുകൊള്‍ക

ഉലകിലെയഴലാര്‍ന്ന ജീവിതത്തില്‍
മര്‍ത്ത്യ-ഹൃദയത്തിലമൃതമാം സ്നേഹമന്ത്രം.

ഇതു രണ്ടും ലളിതമായ വൃത്തങ്ങളല്ലേ..ഈരടികള്‍ പോരട്ടേ..ശ്രമിച്ചുനോക്കൂ.


കാവ്യഭംഗികള്‍‍--ദലം-12
  ****************
അതിമാവേലി,താരാട്ടു്,
............................
വളരെ ജനപ്രീതിയുള്ള രണ്ടു വൃത്തങ്ങള്‍.

അതിമാവേലി:
മാവേലിവൃത്തത്തിന്റെ രണ്ടുപാദത്തിലുമുള്ള ആദ്യക്ഷരമായ ഗുരുവിനെ രണ്ടു ലഘുക്കളാക്കിയാല്‍ അതിമാവേലി അല്ലെങ്കില്‍ മാദ്ധ്വി എന്ന വൃത്തമാവും
മാവേലിക്കാദ്യഗുരുവിന്‍ സ്ഥാനേ രണ്ടു ലഘുക്കളെ
സ്ഥാപിച്ചാലുളവാം വൃത്തം അതിമാവേലിയായിടും.....എന്നു ലക്ഷണം

കകകാളീ കാകളീ കാകളീ കാ
കകകാളീ കാകളീ കാകളീ കാ...എന്ന ചൊല്‍‌വടിവു്

 രമണാ,നീയെന്നില്‍നിന്നാ രഹസ്യം--------രമണാ നീ/യെന്നില്‍ നി/ന്നാ രഹ/സ്യം
ഇനിയും മറച്ചുപിടിക്കയാണോ---------------ഇനിയും മ/റച്ചു പി/ടിക്കയാ/ണോ

ഗുണമേറും ഭര്‍ത്താവേ മാമുനീന്ദ്രാ------ഗുണമേറും/ ഭര്‍ത്താവേ/ മാമുനീ/ന്ദ്രാ
ഗുരുനാഥാ കേട്ടാലുമെന്റെ വാക്യം-------ഗുരുനാഥാ/ കേട്ടാലു/മെന്റെ വാ/ക്യം

ഒരുകൊച്ചുകാറ്റെങ്ങാന്‍ വന്നുപോയാല്‍
തുരുതുരെപ്പൂമഴയായി പിന്നെ

താരാട്ടു്:

കാകളീഗണം ഈരണ്ടു രണ്ടുപാദത്തിലും വരും
അതിന്മേല്‍ ദ്വ്യക്ഷരഗണം ഒന്നാംപാദത്തില്‍ യുഗ്മമായ്
സമപാദത്തില്‍ ഒന്നാകാം,ഇതു താരാട്ടുവൃത്തമാം...എന്നു ലക്ഷണം
.
അതായതു്, കാകളിയുടെ ആദ്യത്തെ രണ്ടുഗണങ്ങള്‍വീതം രണ്ടു വരിയിലും വേണം. അതോടൊപ്പം ഒന്നാംവരിയില്‍ രണ്ടു രണ്ടക്ഷരഗണങ്ങളും(ഇവയുടെ ഇടയില്‍ യതി) രണ്ടാംവരിയില്‍ ഒരു രണ്ടക്ഷരഗണവും വരണം.ഇതാണു താരാട്ടു വൃത്തം.

കാകളീ കാകളീ കാകാ-കാകാ
കാകളീ കാകളീ കാകാ ...എന്ന ചൊല്‍‌വടിവു്.
ഓമനത്തിങ്കള്‍ക്കിടാവോ,നല്ല------ഓമന / ത്തിങ്കള്‍ക്കി / ടാവോ--നല്ല
കോമളത്താമരപ്പൂവോ---------------കോമള / ത്താമര / പ്പൂവോ

ഈ വല്ലിയില്‍നിന്നു ചെമ്മേ-പൂക്കള്‍
പോകുന്നിതാ പറന്നമ്മേ

മയി(മൈ)ലാടും കുന്നില്‍ പിറന്നു-പിന്നെ
മൈലാഞ്ചിക്കാട്ടില്‍ വളര്‍ന്നു.                

കാവ്യഭംഗികള്‍-ദലം-13                                                                                                                    ******************                                                                                                    കേക,തരംഗിണി
  കാവ്യരചനയില്‍ പ്രചുരപ്രചാരമുള്ള രണ്ടു വൃത്തങ്ങള്‍.  
                                                                                                                                                കേക:

14 അക്ഷരങ്ങള്‍ ഒരു വരിയില്‍ 3-2-2 // 3-2-2 എന്ന അക്ഷക്രമത്തില്‍ ഓരോ ഗണത്തിലും ഒരു ഗുരുവെങ്കിലും വരുന്നരീതിയില്‍ ഗണമാക്കി, 7അക്ഷരം കഴിഞ്ഞു നിറുത്തലും കൊടുത്തു പാദാദിപ്പൊരുത്തത്തില്‍ എഴുതുന്നതു് കേക വൃത്തം. പാദാദിപ്പൊരുത്തമെന്നാല്‍ ഈരടികളുടെ ആദ്യാക്ഷരം ലഘുവെങ്കില്‍ ലഘുവായും ഗുരുവെങ്കില്‍ ഗുരുവായും രണ്ടുപാദങ്ങളിലും ഒരുപോലെ വരണം
മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകള്‍
പതിന്നാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോല്‍
ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും
നടുക്കു യതി,പദാദിപ്പൊരുത്തം ഇതു കേകയാം. എന്നു ലക്ഷണം.

ഉദാഹരണങ്ങള്‍:
തത്തമ്മേ പൂച്ച പൂച്ച തത്തമ്മേ പൂച്ച പൂച്ച
തത്തമ്മേ പൂച്ച പൂച്ച തത്തമ്മേ പൂച്ച പൂച്ച

അങ്കണത്തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ് കേ
അമ്മതന്‍ നേത്രത്തില്‍നിന്നുതിര്‍ന്നു ചുടുകണ്ണീര്‍

പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവച്ചും
സ്വച്ഛാബ്ധിമണല്‍ത്തിട്ടാം പാദോപധാനം പൂണ്ടും.

കാവ്യഭാവനേ,നീയെന്‍ ഭാവങ്ങളുണര്‍ത്തീടാന്‍
ഈ വിധം പാദങ്ങളില്‍ മഞ്ജീരമണിയുമ്പോള്‍

ഭക്തിയും വിഭക്തിയും കോര്‍ത്തു വള്ളത്തോള്‍ നല്കി
മൌക്തികമണിമാലയെത്ര സൌഭാഗ്യം,ചിത്രം!

തരംഗിണി.
തുള്ളല്‍പ്പാട്ടുകളില്‍ക്കൂടി പ്രസിദ്ധമായ വൃത്തം.

ദ്വിമാത്രാഗണമെട്ടെണ്ണം യതിമദ്ധ്യം തരംഗിണി...എന്നു ലക്ഷണം.
പക്ഷേ ഈ ലക്ഷണം ഇപ്പോള്‍ ഇങ്ങനെ കുറച്ചുകൂടി എളുപ്പമാക്കി പരിഷ്ക്കരിച്ചിട്ടുണ്ടു്.

ചതുര്‍മാത്രാഗണം നാലു ചേര്‍ന്നപാദം തരംഗിണി

അതായതു നാലുമാത്രയുള്ള നാലുഗണം വരുന്ന പാദം തരംഗിണിയുടേതാണു്.
നാലു മാത്രകള്‍ ഇങ്ങനെ ഏതുവിധവും ആകാം

തംതം
തതതം
തംതത
തതതത

ഇവയേതും ഒറ്റയ്ക്കോ ഇടകലര്‍ത്തിയോ ഉപയോഗിച്ചു തരംഗിണിവൃത്തപാദം രചിക്കാം.

ഉദാ:മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും-----മു ല്ല / പ്പൂ മ്പൊടി// യേറ്റുകി / ടക്കും

തിരുമുടിജടയുടെ നടുവില്‍ വിളങ്ങി--------തിരുമുടി / ജടയുടെ // നടുവില്‍ വി / ളങ്ങി

ഹരനരുള്‍ചെയ്തൂ നമ്മുടെ ജടയില്‍--ഹരനരുള്‍ / ചെയ്തൂ / / നമ്മുടെ / ജടയില്‍ ...


കാവ്യഭംഗികള്‍--ദലം14. 
****************
അന്നനട,നതോന്നത
.................................
ആലാപനരീതികൊണ്ടു് പ്രത്യേകതരത്തില്‍ മനസ്സിനെ സ്വാധീനിക്കുന്ന രണ്ടു വൃത്തങ്ങള്‍.

അന്നനട
.............
ലഘുപൂര്‍വം ഗുരു പര,മീമട്ടില്‍ ദ്വ്യക്ഷരം ഗണം
ആറെണ്ണം മദ്ധ്യയതിയാലര്‍ദ്ധിതം,മുറി രണ്ടിലും
ആരംഭേ നിയമം നിത്യ ,മിതന്നനടയെന്ന ശീല്‍.
അതായതു്,ഒരു വരിയില്‍ ആദ്യം ലഘു,പിന്നെ ഗുരു എന്ന രീതിയില്‍ രണ്ടക്ഷരഗണങ്ങള്‍ 6എണ്ണം. ആറാമത്തെ അക്ഷരം കഴിഞ്ഞാല്‍ യതി(നിറുത്തല്‍). യതി കഴിഞ്ഞുവരുന്നഗണവും ലഘുവില്‍ തുടങ്ങണം. അതായതു് ഒന്നാമത്തെയും നാലാമത്തെയും ഗണങ്ങള്‍ ലഘുവിലാണു തുടങ്ങേണ്ടതു്. മറ്റുള്ളവയില്‍ ആ നിബന്ധന തെറ്റിയാലും കുഴപ്പമില്ലാ.

തതം തതം തതം / / തതം തതം തതം എന്ന ചൊല്‍‌വടിവു്.

ഉദാ: നിരന്ന പീലികള്‍ / / നിരക്കവേ കുത്തി
നെറുകയില്‍ കൂട്ടി / / തിറമൊടു കെട്ടി

ഗുരുവരന്മാര്‍ക്കോ/ / പൊറുതിയില്ലെങ്ങും

ഹരാഹരാഹരാ / / ശിവാശിവാശിവാ

നതോന്നത
..............
വഞ്ചിപ്പാട്ടിന്റെ ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്ന വൃത്തം

ഗണം ദ്വ്യക്ഷരമെട്ടെണ്ണമൊന്നാംപാദത്തില്‍ മറ്റതില്‍
ഗണമാറര നില്ക്കേണം രണ്ടുമെട്ടാവതക്ഷരേ
ഗുരുതന്നെയെഴുത്തെല്ലാ,മിശ്ശീലിന്‍ പേര്‍ നതോന്നത.

അതായതു്, ഒന്നാമത്തെ വരിയില്‍ 8 അക്ഷരം വീതമുള്ള രണ്ടു ഖണ്ഡം.(8ഗണം=16 അക്ഷരം) രണ്ടാമത്തെ വരിയില്‍ 8 / 5 അക്ഷരമുള്ള രണ്ടു ഖണ്ഡം(ആറര ഗണം=13 അക്ഷരം ) രണ്ടുപാദത്തിലും 8 അക്ഷരം കഴിഞ്ഞാല്‍ യതി.എല്ലാ അക്ഷരവും ഗുരു ആയിരിക്കണം.( ലഘു ആയാല്‍ പാടി നീട്ടണം)

പോരാ പോരാ നാളില്‍ നാളില്‍ / /ദൂര ദൂര മുയ രട്ടേ
ഭാര തക്ഷ്മാ ദേവി യുടെ / / തൃപ്പ താക കള്‍

പാരാ വാരാ കല്പ പരി / / വാരത്തോടു കൂടി ഭക്ത-
പാരാ യണ നായ നാരാ / / യണ നാശ്ച ര്യം.

*****************************  
                                                                                                                                                 കാവ്യഭംഗികള്‍-ദലം 15                                                                                                                     ******************                                                                                                                                                           
പത്തുപതിനഞ്ചു ദിവസമായി നമ്മള്‍ നടത്തിവന്നിരുന്ന ഈ കാവ്യ,വൃത്തപരിചയസപര്യ നിങ്ങളേവര്‍ക്കും ധന്യത നല്കിയിട്ടുണ്ടാവുമെന്നു വിശ്വസിക്കുന്നു. ഇതിലെ കുറിപ്പുകള്‍ ആത്മാര്‍ത്ഥമായി പിന്‍തുടര്‍ന്നവര്‍ക്കു കവിതയില്‍ വൃത്തം നല്കുന്ന മാധുര്യം എന്താണെന്നു അനുഭവിക്കുവാനും അതനുസരിച്ചു ചെറിയ ചെറിയ രചനകള്‍ നടത്തുവാനും കഴിഞ്ഞിട്ടുണ്ടു്. അതെനിക്കും ധന്യതയേകുന്നു. ഇനി ഇതില്‍ താത്പര്യംതോന്നി മുന്നോട്ടുപോവുന്നവര്‍ ശ്രദ്ധിക്കുവാനായി ഏതാനും ചില കാര്യങ്ങളില്‍ക്കൂടി കണ്ണോടിച്ചുകൊണ്ടു് നമുക്കു ഭരതവാക്യം പാടാം
(മുന്നറിയിപ്പു് : കവിതയ്ക്കു വൃത്തം വേണ്ടാ,താളം വേണ്ടാ,പ്രത്യേകിച്ചു് ഒരു കാര്യവും വേണ്ടാ മനസ്സിലുള്ളവ തോന്നുന്ന മാതിരി എഴുതിവിട്ടാല്‍ മതി, അതിനു താളവും പദസമ്പത്തും ഒന്നും കാര്യമാക്കേണ്ടതില്ലാ എന്നു് അഭിപ്രായമുള്ളവര്‍ ദയവായി ഇവിടെവച്ചുതന്നെ ഈ ദലം വായിക്കുന്നതു് നിറുത്തണം എന്നു വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു. അഥവാ ഇനി വായിക്കുകയാണെങ്കില്‍ത്തന്നെ,ഇവിടെ വന്നു് അനാവശ്യമായ അഭിപ്രായങ്ങള്‍ എഴുന്നള്ളിച്ചു് ഇതിന്റെ ഭദ്രത അലങ്കോലപ്പെടുത്തരുതേ. ഇതു വായിക്കുന്ന ആരും ഇതില്‍ ഞാന്‍ പറയുന്ന അഭിപ്രായങ്ങള്‍ അതേപടി അംഗീകരിക്കണമെന്നു് എനിക്കു യാതൊരു നിര്‍ബന്ധബുദ്ധിയും ഇല്ലെന്നും അറിയിച്ചുകൊള്ളുന്നു.)
                                                                                                                                                 കവിത എന്തു്? എങ്ങനെ?                                                                                                                   ********************                                                                                                                                                                                                                                                                                         കവിത എന്തെന്നതിനു വളരെയധികം നിര്‍വചനങ്ങള്‍ പലരും നല്കിയിട്ടുണ്ടു്. ഗദ്യവും പദ്യവും തമ്മിലുള്ള വ്യത്യാസം ഞാന്‍ ഒന്നാം ദലത്തില്‍ എഴുതിയിട്ടുമുണ്ടു്. “വാക്യം രസാത്മകം കാവ്യം”.“രമണീയാര്‍ത്ഥപ്രതിപാദക;ശബ്ദഃ കാവ്യം” “ശബ്ദാര്‍ത്ഥൌ സഹിതൌ കാവ്യം”ലോകോത്തരാഹ്ലാദം പകരുന്ന വാക്യം കാവ്യം” ഇങ്ങനെ പലവിധത്തില്‍ കവിതയെ പൂര്‍വ്വസൂരികള്‍ നിര്‍വചിച്ചിരിക്കുന്നു. ഇതില്‍ നിന്നെല്ലാം വ്യഞ്ജിക്കുന്നതു് മനസ്സിനെ ആഹ്ലാദിപ്പിക്കുന്ന,രസിപ്പിക്കുന്ന അര്‍ത്ഥപൂര്‍ണ്ണമായ വാക്കുകളുടെ സന്നിവേശമാണു് കവിത എന്നതാണു്. ഒരേസമയത്തു് ഒന്നിലധികം കാര്യങ്ങളെ മനസ്സിലേക്കു ആകര്‍ഷിച്ചുകൊണ്ടുവരാനുള്ള കഴിവു കവിതയ്ക്കുള്ള പ്രത്യേകതയാണു്.അതില്‍ വികാരങ്ങളുടെ, ആശയങ്ങളുടെ ബഹുലത ഉണ്ടാവും, സങ്കലനം ഉണ്ടാവും.ഗദ്യത്തിനു അതു് ഉണ്ടാവണമെന്നില്ലാ. മാനത്തു നക്ഷത്രം തെളിഞ്ഞു എന്നു പറഞ്ഞാല്‍ ആകാശത്തില്‍ നക്ഷത്രം ഉദിച്ചുവെന്നു മാത്രമേ ശ്രോതാവിനു തോന്നുകയുള്ളൂ. അതേ കാര്യം തന്നെ ‘മാനത്തെ പൂവാടിയില്‍ താരകപ്പൂക്കള്‍ വിരിഞ്ഞു‘ എന്നു പറയുമ്പോള്‍ ആകാശത്തെ ഒരു പൂങ്കാവനമായി ശ്രോതാവിന്റെ മനസ്സില്‍ തെളിയുന്നു . അവിടെ പൂവനിയില്‍ വിടര്‍ന്നു നില്ക്കുന്ന പൂക്കളെപ്പോലെ നക്ഷത്രങ്ങള്‍ ശോഭിക്കുന്നതു് ആലോചിക്കുമ്പോള്‍ത്തന്നെ ആസ്വാദകന്റെ മനസ്സില്‍ അനിര്‍വചനീയമായ ഒരു ആഹ്ലാദം അലയടിക്കുന്നു.പറഞ്ഞ കാര്യം ഒന്നു തന്നെ . പക്ഷേ അതു ശ്രോതാവിന്റെ മനസ്സില്‍ ഉണ്ടാക്കിയ വികാരതലം എത്ര ഭിന്നമാണെന്നു് ആലോചിക്കുക. ഈ വികാരതലം ഉണര്‍ത്താനുള്ള കഴിവാണു് വിവിധതരം രചനകളുടെയിടയില്‍ കവിതയ്ക്കു് അഗ്രഗണ്യസ്ഥാനം നല്കപ്പെടാന്‍ കാരണമാവുന്നതു്. അതുകൊണ്ടു തന്നെയാണു് കവിത മനസ്സിലേക്കൊഴുകിയെത്താന്‍, അതുവഴി ഹൃദിസ്ഥമാക്കാന്‍ പ്രാപ്തമാവണം എന്നു പറയുന്നതും.അതിനു സഹായകരമാവുന്ന ഗുണമാണു് കവിതയില്‍ അതിനോടു ചേര്‍ന്നു നില്ക്കുന്ന താളം.ആ താളം നിശ്ചിത മാനത്തിലായാല്‍ അതു വൃത്തമാവും. താളത്തിലെഴുതിയാലും വൃത്തത്തിലെഴുതിയാലും കവിത ആസ്വാദ്യമായിരിക്കുകയും ചെയ്യും. അതോടൊപ്പം ആശയഭംഗി,വാക്കുകളുടെ അടുക്കല്‍ എല്ലാം കവിതയ്ക്കു സ്വര്‍ണ്ണത്തിനു സുഗന്ധം പോലെ കൂടുതല്‍ ചാരുത പകരും.കൂടുതല്‍ കൂടുതല്‍ വായിക്കുമ്പോള്‍ മനസ്സിലാവുന്നതു് ഏതൊരു താളത്തിലെഴുതിയാലും ആ കവിത ഒരു വൃത്തത്തിലായിരിക്കും അല്ലെങ്കില്‍ ഒരു വൃത്തത്തിന്റെ ചൊല്‍‌വടിവിലെങ്കിലും ആയിരിക്കും എന്നതാണു്.
കവിത എഴുതുവാന്‍ ആഗ്രഹമുള്ളവര്‍ ആദ്യം മനസ്സിലാക്കേണ്ടുന്നതു് കവിത എഴുതുവാനുള്ളതല്ലാ,മറിച്ചു് എഴുതപ്പെടുവാനുള്ളതാണു് എന്നതാണു്.“കവിയാവണമെങ്കിലെന്തു ചെയ്യണമെന്നോ ?കവിയാവണമെന്നുമോഹിക്കാതിരിക്കണം“എന്നു വന്ദ്യനായ ശ്രീ അക്കിത്തം തുറന്നടിച്ചെഴുതിയതു വെറുതേയല്ലാ. കവികള്‍ മാനിക്കപ്പെടുന്നതു കണ്ടിട്ടു് തനിക്കും ഒരു കവി ആവണമെന്നു ‘ അത്യാഗ്രഹം‘ മനസ്സില്‍ പ്രതിഷ്ഠിച്ചാല്‍ പിന്നെ വാഗ്ദേവത ആ പീഠത്തില്‍നിന്നു് ഒഴിഞ്ഞുപോവുകയേ ഉള്ളൂ’. അങ്ങനെയുള്ളവര്‍ തങ്ങളെഴുതുന്നതില്‍ കവിതയെവിടെ എന്നു മറ്റുള്ളവര്‍ ചോദിച്ചാല്‍ അയാളുടെ അസഹിഷ്ണുത പുറത്തു വരും,“കവിത മനസ്സിലുണ്ടാവുന്ന വികാരങ്ങളുടെ ബഹിര്‍സ്ഫുരണമാണു്” എന്നു പ്രസിദ്ധമായ വാക്കുകള്‍ എടുത്തുകാണിച്ചു്,“എന്റെ മനസ്സില്‍ തോന്നിയ വികാരങ്ങള്‍ ഇങ്ങനെയാണു്,നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലാ”എന്നുപറഞ്ഞു തിരിച്ചടിക്കാന്‍ ശ്രമിക്കും. അവിടെയൊക്കെ തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതാണു് ബുദ്ധി.
വാക്കുകള്‍ കാണാന്‍ കഴിയുക എന്നതു കവിക്കു മാത്രം ലഭിക്കുന്ന സിദ്ധിയാണു്. കാട്ടുചോല എന്ന വാക്കു ഒരു കവി കേള്‍ക്കുകയാണെങ്കില്‍ അയാളുടെ മനസ്സില്‍ ഉടന്‍ തന്നെ വനത്തിലെ കുളിര്‍മ്മ അനുഭവപ്പെടും.കാട്ടുചോലയുടെ കളകളാരവം അയാള്‍ കേള്‍ക്കും.അതിലയാള്‍ മതിമറന്നു ഒരു നിമിഷം കണ്ണടയ്ക്കും.ആ നിര്‍വൃതി അനുവാചകനിലേക്കു പകരുവാനുള്ള അയാളുടെ നൈപുണ്യമാണു് കവിത്വം. ചുറ്റുപാടും കവി സംവദിക്കുന്ന ദൃശ്യങ്ങള്‍ ,അനുഭവങ്ങള്‍ ,മറ്റു വികാരങ്ങള്‍ കവിയുടെ മനസ്സില്‍ ഒരു വിങ്ങലായി മാറുമ്പോള്‍ അതു യുക്തമായ വാക്കുകളിലൂടെ അനുവാചകരിലേക്കു സംവദിപ്പിക്കുന്ന കലയാണു് കവിതരചന. അതു താനേ സംഭവിക്കുന്നതാണു്.അങ്ങനെ എഴുതപ്പെടുന്ന വരികളില്‍ കവിയുടെ മനസ്സിലെ സ്പന്ദനങ്ങള്‍ പ്രകടമായിരിക്കും.അതു താളാത്മകമായി ആലങ്കാരികഭംഗിയോടെ പ്രവഹിക്കുമ്പോള്‍ അനുവാചകന്റെ മനസ്സിലും ആ താളത്തിന്റെ അലയൊലികള്‍ അനുരണനം ചെയ്യും. കവിതയുടെ ആദ്യവാക്കില്‍ വായന തുടങ്ങി അവസാനവാക്കില്‍ വായന അവസാനിക്കുമ്പോള്‍ അനുവാചകനില്‍ ഒരു പോസിറ്റീവായ സംവേദനം ഉണ്ടാക്കുവാന്‍ കഴിയുന്നുവെങ്കില്‍ അങ്ങനെയുള്ള കവിത അയാളുടെ മനസ്സില്‍ പതിയും . അയാള്‍ ആഹ്ലാദവാനാവും.അതല്ലാതെ അവസാനവാചകവും വായിച്ചുകഴിയുമ്പോള്‍ ഇതിലെന്താണെന്നു മനസ്സിലാവാതെ ‘ഇതിലെന്തൊക്കെയോ കുറിച്ചിരിക്കുന്നു,ഒന്നും പിടി കിട്ടുന്നില്ലാ’ എന്ന മനോഭാവമാണു അനുവാചകനുണ്ടാവുന്നതെങ്കില്‍ ആ കവിത അയാളെ സംബന്ധിച്ചിടത്തോളം പരാജയമാണെന്നു പറയേണ്ടതില്ലല്ലോ.ഛന്ദസ്സില്‍ വൃത്തബദ്ധമായി എഴുതപ്പെട്ടുകൊണ്ടിരുന്ന കവിതയില്‍ നിന്നു മുക്തഛന്ദസ്സിലേക്കു വഴി മാറിയപ്പോഴും അതിനു തുനിഞ്ഞവര്‍ താളത്തെ മറന്നല്ലാ രചനകള്‍ നടത്തിയതു്. പക്ഷേ അവരെ അനുകരിച്ചവര്‍ അതു ശ്രദ്ധിക്കാതെ വായില്‍ത്തോന്നിയതെന്തും കവിത എന്ന രീതിയില്‍ അര്‍ത്ഥമില്ലാതെ ,താളമില്ലാതെ,കുറേ വാക്കുകള്‍ അടുക്കി കവിത എന്നരീതിയില്‍ പടച്ചുതുടങ്ങുകയും കുറേയധികം പേര്‍ അതിനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോള്‍ കവിതയിലെ വിത പതുക്കെ കുറഞ്ഞു. ഇന്നു കവിയരങ്ങുകളില്‍ പണ്ടു ചെറുകഥകള്‍ എന്നു വിവക്ഷിച്ചിരുന്ന രചനകള്‍ കവിത എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്നു എന്നതും രസകരം(?) ആവുന്നു.കവിതയെ മുക്തഛന്ദസ്സിലേക്കു നയിച്ചവരുടെ പുറകേ പോയവര്‍ മനസ്സിലാക്കാതെ പോയ ചില കാര്യങ്ങള്‍ ഉണ്ടു്. അതിലൊന്നു് , അവരുടെ മുന്നേ നടന്നവര്‍ ആ മുക്തഛന്ദസ്സുകളില്‍ താളങ്ങളെയോ ,വൃത്തങ്ങളുടെ ശയ്യകളെയോ ആ വരികളില്‍ ഒളിപ്പിച്ചുവച്ചിരുന്നുവെന്നതാണു്. അതാണു് ആ കവിതകളും ചൊല്ലാന്‍ ഹൃദ്യമാവാന്‍ കാരണം

“ പേരറിയാത്തൊരു പെണ്‍കിടാവേ ,
നിന്റെ നേരറിയുന്നു ഞാന്‍ പാടുന്നു “ എന്നു ശ്രീ ഓ.എന്‍.വി.പാടുമ്പോഴും

“ ഞാനെന്റെ വീട്ടിലടങ്ങിയിരിക്കയാല്‍
ഭൂമിയിപ്പോഴും കറങ്ങുന്നു.“ എന്നു ശ്രീ അയ്യപ്പപ്പണിക്കര്‍ പാടുമ്പോഴും ആ കവിതകള്‍ ഹൃദ്യമാവുന്നതു് അവ ‘ഊനമഞ്ജരി‘യിലായതിനാല്‍ ആണു് എന്നറിയുന്നതു നന്നായിരിക്കും

‘കണ്വാശ്രമത്തിലെ
പുണ്യാശ്രമത്തിലൊരു
കണ്വന്‍ കടംകഥ പറഞ്ഞു‘ എന്നു അദ്ദേഹം വീണ്ടും ഉറക്കെ പാടുമ്പോള്‍
നമുക്കു .“മത്തേഭസംജ്ഞമിഹ വൃത്തം ധരിക്ക തഭയത്തോടു ജംസനരഗം” എന്ന ശീലിന്റെ താളം ഓര്‍മ്മ വരുന്നില്ലേ.അതായതു് അതു മത്തേഭവൃത്തത്തിന്റെ ചൊല്‍‌വടിവിലുള്ളതാണു്.

“നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നില്ലേ“ എന്നു കടമ്മനിട്ട ചോദിക്കുമ്പോള്‍ മല്ലികവൃത്തത്തിന്റെ താളമല്ലേ തുടിക്കുന്നതു്?

ഇനിയൊന്നു വിശ്രമിക്കട്ടേ
ഒടുവില്‍ ഒഴിഞ്ഞു തിരക്കുകള്‍,അതിഥികള്‍
വിടപറഞ്ഞു,തോര്‍ന്നു കളിയും ചിരികളും(സച്ചിദാനന്ദന്‍)
ഇതു മിശ്രകാകളിയുടെ ചൊല്‍‌വടിവിലാണു്.

ഇടനാഴിക്കൂത്തുകളും കണ്‍കളികളു-
മേറെക്കലപിലയും
തലനീറ്റും ഗണിതാവലിയും(കരൂര്‍ ശശി)
ഇതാവട്ടേ താളബോധമുള്ളവര്‍ക്കു അതിലെ ‘തരംഗിണി‘ പെട്ടെന്നു മനസ്സിലാവും.
ഇതൊന്നും ചിന്തിക്കാതെ അവരെല്ലാം അത്യന്താധുനികമായി വൃത്തം ചവിട്ടിത്തെറിപ്പിച്ചു കടന്നുപോയവരാണെന്നു പറയുന്നതു കേള്‍ക്കുമ്പോള്‍ സഹതാപമാണു തോന്നുക.

അപ്പോള്‍ വൃത്തവും താളവുമാണോ കവിതയെ നിശ്ചയിക്കുന്നതു്? തീര്‍ച്ചയായും അല്ലാ.വൃത്തത്തിലായിട്ടും കാവ്യാത്മകത തൊട്ടുതീണ്ടിയിട്ടില്ലാത്ത രചനകള്‍ ധാരാളം ഉണ്ടു്. താളത്തിലാണെങ്കിലും കവിതയല്ലാത്ത വരികളും ഉണ്ടു്.. വൃത്തവും താളവുമൊന്നുമില്ലാതെ മനസ്സിനെ ആഹ്ലാദിപ്പിക്കുന്നതും മഥിക്കുന്നതും ആയ നല്ല കവിതകള്‍ ഫെയിസ് ബുക്കിലെ നമ്മുടെ ചില സുഹൃത്തുക്കള്‍ എഴുതിയവയും നമുക്കു പരിചയപ്പെടാം.                                                                    **************************
കാവ്യഭംഗികള്‍-ദലം 15.(തുടര്‍ച്ച)                                                                                **************************                                                                                                                                                                                                                                                    കാവ്യഭാവവും താളവും.                                                                                                                                                                                                                                                                                           ഒരുവന്റെ ഉള്ളില്‍നിന്നു പുറപ്പെടുന്ന ശബ്ദത്തിന്റെ ശക്തി അയാളുടെ മനസ്സിലെ വികാരത്തിനനുസരിച്ചായിരിക്കും. സ്നേഹത്തോടെ ,കരുണയോടെ സംസാരിക്കുന്നതും ക്ഷോഭത്തോടെ,വീര്യത്തോടെ സംസാരിക്കുന്നതും വ്യത്യസ്തമാത്രകളിലായിരിക്കും. ഈ വികാരവ്യത്യാസങ്ങളെക്കുറിക്കാന്‍ അക്ഷരങ്ങള്‍ക്കു വളരെ കഴിവുണ്ടെന്നും അക്ഷരങ്ങളെ ബുദ്ധിപൂര്‍വ്വം, യുക്തിപൂര്‍വ്വം വിന്യസിച്ചാല്‍ ഉദ്ദേശിച്ച വികാരസംവേദനം സാദ്ധ്യമാവുമെന്നും ഭംഗിയായി അറിഞ്ഞവരായിരുന്നു നമ്മുടെ പൂര്‍വസൂരികളായ കവികള്‍.വീര്യത്തെ പ്രകടിപ്പിക്കാന്‍ ഖരം,അതിഖരം,ഘോഷം ആയ അക്ഷരങ്ങള്‍ക്കു കൂടുതല്‍ ക്ഷമതയുണ്ടെന്നറിയുന്ന കുഞ്ചന്‍നമ്പ്യാര്‍ ഭീമസേനന്റെ പുറപ്പാടു് വര്‍ണ്ണിക്കുന്നതു നോക്കൂ.

“ഇത്ഥം പറഞ്ഞു ഗദയും വഹിച്ചുകൊ-
ണ്ടുത്ഥാനവും ചെയ്തു ഗന്ധവാഹാത്മജന്‍“
ഇതു വായിക്കുമ്പോള്‍ ആ പുറപ്പാടിന്റെ ഗാംഭീര്യം മുഴുവനും ആ വരികളില്‍ തുടിക്കുന്നില്ലേ.ഇതേകാര്യംതന്ന

“ഏവം വദിച്ചു ഗദയുമെടുത്തു
വായൂതനയനവിടുന്നെഴുന്നേറ്റൂ.” എന്നും എഴുതാം.

ഇതു വായിച്ചാല്‍ എന്താണു തോന്നുക?.
ഒരു വയസ്സന്‍ മുട്ടിനു കൈയും കൊടുത്തു്, ഗദ കുത്തിപ്പിടിച്ചു്, വിഷമിച്ചു് , വിഷമിച്ചു് എഴുനേറ്റു നില്ക്കുന്നതുപോലെ തോന്നും. കൂട്ടക്ഷരങ്ങളുടെ ദൃഢതയും തരംഗിണിവൃത്തത്തിന്റെ ചടുലതയും ആദ്യത്തെ ഈരടികളെ മനോഹരമാക്കുന്നു. ഭീമസേനന്റെ ആ വീര്യഭാവം നമ്പ്യാരുടെ മനസ്സിലേക്കു് ആവേശിക്കപ്പെടുമ്പോള്‍ ‍, ആവാഹിക്കപ്പെടുമ്പോള്‍ ആ വികാരം അതേപടി ഈരടിയായി ഒഴുകുന്നതാണു് നാം കാണുന്നതു്. അതാണു് കവിത മനസ്സില്‍ നിറയുന്ന വികാരങ്ങളുടെ ‘യുക്തമായ’ വാക്കുകളിലൂടെയുള്ള ബഹിര്‍സ്ഫുരണമാണെന്നു പറയുന്നതു്. മനസ്സിലും ജീവിതത്തിലും താളമുള്ളവരുടെ ചിന്തയിലും താളം തുടിക്കും. അവര്‍ എഴുതുന്ന കവിതയിലും ആ താളം നിഴലിക്കും.വാക്കുകള്‍ അവര്‍ അടുക്കുന്നതു് ഗദ്യത്തിലായാലും പദ്യത്തിലായാലും അതില്‍ അന്തര്‍ലീനമായി ഒരു താളം ഉണ്ടാവും.
നമുക്കു ചില കവിതകള്‍ പരിശോധിക്കാം.എന്റെ സുഹൃത്തു് കുറത്തിയാടന്‍ പ്രദീപ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു കവിത ഇതാണു്.
മനമൊരു മിഴിമുത്തായ്
മാറിടും മാലിലെന്നാല്‍
മൊഴിയൊരു പിഴവാകാ-
താകണേ തമ്പുരാനേ
മഴയതു വഴിവിട്ടാ-
ലാഴിയില്‍ ഭൂമി മുങ്ങാം
മനമതു മഴയാകാ-
താക്കണേ കാക്കണേ നീ
നിലവിളിയടിയേണം
നീറുമെന്നുള്ളിലായാ
നിലയതു തകരല്ലേ
നീറ്റലില്‍ നീറുമെല്ലാം.
ധനമൊരു വരമത്രേ
വാരനാരിക്കുപോലും
വരമതു വരുവാനായ്
വാരിളം മേനി വില്ക്കും!
ഇനിയൊരു ജനിവേണ്ടാ
കത്തുമീ കച്ചവേണ്ടാ
കുളിരഴകൊഴിയുന്നാ
മാമരപ്പച്ച വേണ്ടാ!
മരതകവടിവുള്ളാ
മൃത്യുതന്നോടഭംഗി-
ക്കുരുവിവനൊരുനാളും
മാരണപ്പേടിവേണ്ടാ.
പ്രദീപിന്റെ പ്രത്യേകത പണ്ടു പഠിച്ച ശ്ലോകങ്ങളുടെ താളം മനസ്സില്‍ ദൃഢമാക്കിയിട്ടുണ്ടെന്നതാണു്. ആ വൃത്തങ്ങളിലേതിന്റെയെങ്കിലും താളത്തിലാവും കവിത മിക്കവാറും വരുക. പക്ഷേ പ്രദിപിനു പലപ്പോഴും താനെഴുതിയ കവിതയുടെ വൃത്തം ഏതെന്നു അറിയില്ലാ. ”മനസ്സില്‍ വരുന്ന താളത്തിനനുസരിച്ചെഴുതിപ്പോവുന്നതാണു സര്‍”. ഇതാണു പ്രദീപ് തരുന്ന മറുപടി. അതേ,അതാണു ശരി പ്രദീപ്,കവിത എഴുതിപ്പോകേണ്ടതാണു്.എഴുതപ്പെടേണ്ടതാണു്.അപ്പോഴേ അതു കവിതയാവൂ..ശ്രീ പി.നാരായണക്കുറുപ്പു് തന്റെ ‘മലയാളവൃത്തപഠനം’.എന്ന അപഗ്രഥനഗ്രന്ഥത്തില്‍ പറയുന്നു. “കവിത വൃത്തത്തിനു പുറകേ പോവുകയല്ലാ വേണ്ടതു് , വൃത്തം കവിതയുടെ പുറകേ വരുകയാണു് നന്നു്“. പ്രദീപിന്റെ കവിതകളില്‍ സംഭവിക്കുന്നതു് അതാണു്. പക്ഷേ യഥാര്‍ത്ഥത്തില്‍ അതിന്റെ വരികള്‍ വിന്യസിക്കേണ്ടുന്ന രീതിയിലാവില്ലാ അതില്‍ വിന്യസിച്ചിട്ടുണ്ടാവുക എന്നതു മറ്റൊരു കാര്യം. മുകളില്‍ എഴുതിയിട്ടുള്ള കവിത തികച്ചും മാലിനി എന്ന സംസ്കൃതവൃത്തത്തിലുള്ളതാണു്.15 അക്ഷരങ്ങള്‍ ഒരു പാദമായി വരേണ്ടുന്നതു് 8,7 എന്ന ക്രമത്തില്‍ പാദം മുറിച്ചു` മുകളിലും താഴെയുമായി എഴുതിയിരിക്കുകയാണു്. അതെന്തിനാണെന്നു ചോദിച്ചാല്‍ എനിക്കുത്തരമില്ലാ. പ്രദീപിനെന്തെങ്കിലും ഉത്തരമുണ്ടോ എന്നറിയില്ല. എട്ടില്‍ യതി വരുന്നതിനാല്‍ അതുകഴിഞ്ഞുള്ളവ താഴേക്കാക്കി എഴുതിയതാവാം. ആ താളത്തില്‍ ചിന്തിക്കുമ്പോള്‍ -- കുറച്ചുകൂടി ശരിയായി പറഞ്ഞാല്‍ ചിന്തയില്‍ ആ താളം വരുമ്പോള്‍ -- 8അക്ഷരം കഴിഞ്ഞു കൃത്യമായി ആ യതി വന്നിരിക്കും. അതു മാലിനിയിലാണെന്നും മാലിനിയുടെ പാദത്തില്‍ 15 അക്ഷരങ്ങള്‍ ഒരു പാദത്തില്‍ വരണമെന്നും ഓര്‍ത്താലല്ലേ പ്രദീപിനു് അതു് അങ്ങനെ വിന്യസിക്കാന്‍ പറ്റൂ. ആഴ്ചകള്‍ക്കുമുമ്പു് പ്രദീപ് എഴുതിയ ഒരു കവിത മണിദീപം എന്ന വൃത്തത്തിലുള്ളതായിരുന്നു. ചോദിച്ചപ്പോള്‍ പ്രദീപ് അങ്ങനെയൊരു വൃത്തത്തെക്കുറിച്ചു കേട്ടിട്ടുപോലുമില്ലാ.!

മുകളിലെ കവിത ശരിയായ വിധത്തില്‍ 3 ശ്ലോകങ്ങളാക്കി ഇങ്ങനെ എഴുതാം.

മനമൊരു മിഴിമുത്തായ് മാറിടും മാലിലെന്നാല്‍
മൊഴിയൊരു പിഴവാകാതാകണേ തമ്പുരാനേ
മഴയതു വഴിവിട്ടാലാഴിയില്‍ ഭൂമി മുങ്ങാം
മനമതു മഴയാകാതാക്കണേ കാക്കണേ നീ

നിലവിളിയടിയേണം നീറുമെന്നുള്ളിലായാ
നിലയതു തകരല്ലേ നീറ്റലില്‍ നീറുമെല്ലാം.
ധനമൊരു വരമത്രേ വാരനാരിക്കുപോലും
വരമതു വരുവാനായ് വാരിളം മേനി വില്ക്കും!

ഇനിയൊരു ജനിവേണ്ടാ കത്തുമീ കച്ചവേണ്ടാ
കുളിരഴകൊഴിയുന്നാ മാമരപ്പച്ച വേണ്ടാ!
മരതകവടിവുള്ളാ മൃത്യുതന്നോടഭംഗി-
ക്കുരുവിവനൊരുനാളും മാരണപ്പേടിവേണ്ടാ.

ഇങ്ങനെ വിന്യസിക്കുമ്പോള്‍ അതു ചൊല്ലേണ്ട രീതിയില്‍ ചൊല്ലാനാവും.മിഴിമുത്തായ് മാറിടും എന്നതു യതി കൊടുക്കുമ്പോള്‍ത്തന്നെ യ യുടെ പിടിയില്‍നിന്നും അകലാതെ ‘മാറിടും‘ എന്നതു ചേര്‍ത്തു ചൊല്ലാന്‍ കഴിയും(ത്താ.....യ്മാ) രണ്ടു വരിയിലാവുമ്പോള്‍ മുത്തായ് എന്നതിനുശേഷം വ്യക്തമായ യതി നല്കിയേ ചൊല്ലൂ.(ത്തായ്....മാ).അതു് അഭംഗിയുമാവും.രണ്ടു ചൊല്ലലും രണ്ടു തരത്തിലുള്ള ഭാവമാവും തരുക. .‘പിഴവാകാതാകണേ’ ‘വഴിവിട്ടാലാഴിയില്‍’,‘മഴയാകാതാക്കണേ’ എന്നിവിടങ്ങളിലും ഈ പ്രശ്നം വരുന്നതു കാണാം. അതുകൊണ്ടു് ഇതു് മാലിനിയുടെ രീതിയില്‍ 15 അക്ഷരങ്ങളില്‍ പാദമാക്കി എഴുതുന്നതിലാണു് ഭംഗിയും യുക്തിയും.

ഇനി നമുക്കു ടോമിച്ചായന്‍ നല്കിയ ഗൃഹപാഠം ഒന്നു നോക്കാം. ടോമിച്ചായന്‍ താളത്തിലെഴുതിയ വരികള്‍ക്കു് ഏതെങ്കിലും വൃത്തഭംഗിയുണ്ടോ എന്നു പരിശോധിക്കാം. ആദ്യം ബ്രാക്കറ്റിലുള്ള വരികള്‍, യതി കൊടുത്തിട്ടുള്ളതു നോക്കി, വായിക്കുക എന്നിട്ടു്, അതുപോലെ ടോമിച്ചായന്റെ രചനയും വായിക്കുക .വൃത്തസാമ്യം മനസ്സിലാവും.
അക്ഷരമുറ്റത്തോ / /രായിരം കുരുന്നുകള്‍ (പച്ചയാം വിരിപ്പിട്ട / /സഹ്യനില്‍ തലവച്ചും )
ദക്ഷിണയേകിയാ / /ദ്യാക്ഷരം കുറിക്കുവാ-
നെത്തുമീക്കാഴ്ചതന്‍ ‍/ / ഉള്‍പ്പുളകവുമായ് ,
പുഞ്ചിരിക്കുന്നു, ഭാഷാ / / മുത്തശ്ശി,പൂജാനാളില
ആദ്യ മൂന്നു പാദം ഊനകേക.നാലാം പാദം കേക )

മുഖപുസ്തകം
വിരസമായ രാവിനെ സരസമാക്കി മാറ്റുവാന്‍
വിദൂരമാം സൗഹൃദം വിരുന്നിനെത്തി ,(എഫ് ബി യില്‍)

രാമരാമ പാഹിമാം മുകുന്ദരാമപാഹിമാം. എന്നതു സംസ്കൃതവൃത്തത്തിലെ രേഫചാമരം വൃത്തം
അനുഗ്രഹിക്ക നിങ്ങളെന്‍ തലയ്ക്കുമേല്‍ കരങ്ങള്‍ വ- (പഞ്ചചാമരം)
വരികവരിക സഹജരേസഹനസമരസമയമായ് (ഇതു ഭാഷാവൃത്തത്തിലെ സമരഗീതി വൃത്തം)
എല്ലാത്തിനും ഒരേ താളമല്ലേ.
ടോമിച്ചായന്റെ ഈ രചന സമരഗീതിയുടെ ചൊല്‍‌വടിവിലാണു്.

എഫ് ബി ചാറ്റ്
എട്ടുകാലികളവര്‍... കെട്ടുംവലയില്‍(കൊയ്ത്തിനുവന്ന പണിക്കാര്‍ക്കുള്‍പ്പക)
പെട്ടി..ടാതെ...യിരുന്നാല്‍ കൊള്ളാം{..ട്ടീ എന്നു പാടി നീട്ടണം (പത്തിയെടുത്തിട്ടൂത്തുതുടങ്ങി)}
പെട്ടുപോ...... യെന്നാല്‍ മോചനം
കിട്ടുകില്ലെ.. ന്നോര്‍ക്കൂ, നിങ്ങള്‍
ഒരു വരിയില്‍ 16 മാത്രവരുന്ന ഈ വരികള്‍ തരംഗിണിയിലാണു്(ബ്രാക്കറ്റിലുള്ളവ ഇടശ്ശേരിയുടെ സമാനമായ വരികള്‍).

അനുരാഗം
അവനിയിലൊരു മൃദു പവനനുമായി (നവതാരുണ്യം ചൊല്‍‌വടിവു്)(“കളയുക മധുമൊഴി കദനം ദൂരേ“-നവതാരുണ്യംവൃത്തം.)
അരിയൊരു മുല്ലപ്പെണ്‍കൊടി പണ്ട് (വൃത്തം:മൌക്തികമാല )(“ഭംഗിയിലോണക്കളമതു തീര്‍ത്തു“--മൌക്തികമാല.)
അറിയാ..തെവളർന്നോ..രനുരാഗത്താൽ (മൌക്തികമാലയുടെ ചൊല്‍‌വടിവു്)
പുഷ്പിണി,സുസ്മിത,സുരഭിലയായി.(വൃത്തം:ഉജ്ജ്വലം)( “ഒപ്പന കേട്ടൊരു മധുരലയത്തില്‍-“--ഉജ്ജ്വലം.)

(ബ്രാക്കറ്റിലെഴുതിയിട്ടുള്ളതു് എന്റെ ‘ ശ്ലോകം ശോകവിനാശനം‘ എന്ന പുസ്തകത്തില്‍ ആ വൃത്തങ്ങളില്‍ എഴുതിയിട്ടുള്ള ശ്ലോകങ്ങളുടെ ഓരോ വരിയാണു്.
ഈ വൃത്തങ്ങള്‍ ടോമിച്ചായനു പരിചയമുണ്ടോ,ആവോ?. ഇല്ലെങ്കിലും സാരമില്ലാ. എഴുതിയ വരികളുടെ വൃത്തം എന്നിവ ഒരാള്‍ക്കു് അറിയില്ലെങ്കിലും താളത്തിലെഴുതിയാല്‍ കവിതയുടെ പുറകേ വൃത്തം വരുന്നതിനുള്ള നല്ല ഉദാഹരണങ്ങളാണു് ഇവ. വരികളിലെ അക്ഷരങ്ങള്‍ മാറിവരുന്നതനുസരിച്ചു വൃത്തങ്ങള്‍ മാറിവന്നേക്കാം,പക്ഷേ അവയുടെ എല്ലാം താളം ഒന്നായിരിക്കും.അതാണിതു ചൊല്ലാന്‍ ഹൃദ്യത നല്കുന്നതു്.)

പുലരിപാ/ ട്ടു-- /കാരാം കിളികള്‍ / /ക്കൊപ്പം.{ ഊനതരംഗിണി,ഊനം വന്ന ഭാഗം (--) അടയാളപ്പെടുത്തിയിരിക്കുന്നു.}
കൂ/ ട്ടു-- /കാരന്‍ തെന്നലുമെത്തി
പുലരിപ്പെണ്ണിന്‍ പുഞ്ചിരി പോലെ(തരംഗിണി)
ഇളവെയിലിന്നൊളി മിന്നി ചിന്നി.(തരംഗിണി)

വൃത്തമോ താളമോ ഇല്ലെന്നു കരുതുന്ന പല ഈരടികളും യഥാര്‍ത്ഥത്തില്‍ അതിന്റേതായ വരികളുടെ രീതിയില്‍ എഴുതിയാല്‍ അതിലെ ചൊല്‍‌വടിവുകള്‍ പെട്ടെന്നു വ്യക്തമാവും. അതേ സമയത്തു് ഈ കവിതകളിലെ വരികള്‍ ടോമിച്ചായന്‍ ഇന്നത്തെ ചില കവികള്‍ എഴുതുന്നതുപോലെ ഇങ്ങനെ വിന്യസിച്ചിരുന്നെങ്കിലോ.?
എട്ടുകാലി
കളവര്‍ കെട്ടും
വലയില്‍പെട്ടി
ടാതെയിരുന്നാല്‍
കൊള്ളാം
പെട്ടുപോ
യെന്നാല്‍
മോചനം
കിട്ടുകി
ല്ലെന്നോര്‍ക്കൂ,
നിങ്ങള്‍
പാട്ടുകാരാം
കിളികള്‍ക്കൊപ്പം
കൂട്ടുകാരന്‍
തെന്നലുമെത്തി
പുലരിപ്പെണ്ണിന്‍
പുഞ്ചിരി പോലെ
ഇളവെയിലിന്നൊളി
മിന്നി ചിന്നി......കറങ്ങിപ്പോയേനേ.!അല്ലേ? (ടോമിച്ചായനു നന്ദി .)
അപ്പോള്‍ കവിതകളുടെ വരികള്‍ വിന്യസിക്കുന്നതിലും ഔചിത്യം വേണമെന്നു മനസ്സിലായിട്ടുണ്ടാവുമല്ലോ..      
                                                                                                                                                                                                                                                                                                                                 കാവ്യഭംഗികള്‍--15 (തുടര്‍ച്ച -2)                                                                                                                      *************************                                                                                                                                                                                                                                                                                                                                                                                                                                                                                                                   വൃത്തവും താളവും കാവ്യഭംഗിയും.                                                                                                           *************************                                                                                                                                                                                                                                                                                 കവിത എന്നാല്‍ നമുക്കു മനസ്സില്‍ തോന്നുന്ന ഒരു കാര്യം അല്ലെങ്കില്‍ ആശയം പ്രത്യേകമൊരു താളത്തില്‍ വാക്കുകളിലൂടെ  കടലാസിലേക്കു പകര്‍ത്തപ്പെടുന്നതാണു് എന്നു് ഒരു പരിധിവരെ പറയാം..പ്രത്യേകമായ ആ താളത്തില്‍ അതിലുപയോഗിക്കുന്ന വാക്കുകളുടെ അടിസ്ഥാനത്തില്‍ അതു് ആ കവിതയുടെ വൃത്തമായി മാറുന്നു. പക്ഷേ ഞാന്‍ സൂചിപ്പിച്ച ഇതേ വഴിയേ തന്നെ നമ്മള്‍ തിരിച്ചുനടന്നാല്‍ കവിത എന്ന തുടക്കപ്രതിഭാസത്തിലെത്തിച്ചേരണമെന്നില്ലാ. കാരണം താളത്തില്‍ ,വൃത്തത്തില്‍ കുറേ വാക്കുകളെഴുതിവച്ചാല്‍മാത്രം അതു കവിതയാവണമെന്നില്ലാ എന്നതുതന്നെ.. ഉദാഹരണത്തിനു ഈ വരികള്‍ ശ്രദ്ധിക്കൂ
ധീരാ,വീരാ,നേതാവേ
ധീരതയോടെ നയിച്ചോളൂ
അഞ്ചാറെണ്ണം പിന്നാലേ...എന്നതിനു നല്ലതാളമില്ലേ? പക്ഷേ അതു കവിതയാണെന്നു ആരെങ്കിലും പറയുമോ?

മുളകും തുളസീപത്രം
തുമ്പ,പൂവാങ്കുറുന്നലും
പാവട്ടത്തളിരും ചേര്‍ന്ന
ഗുളികാ പനിനാശനം...എന്നു ശ്ലോകത്തിലെഴുതിയ ആയുര്‍വേദക്കുറിപ്പടിക്കു താളമുണ്ടു്, അനുഷ്ടുപ്പു് എന്ന വൃത്തത്തിലുമാണു്. ഇതാരെങ്കിലും കവിതയായി ഗണിക്കുമോ?
ഇല്ലാ. എന്താണു കാരണം? കവിത മറ്റുചില ഘടകങ്ങള്‍കൂടി ആവശ്യപ്പെടുന്നു.. ഒരു രചന കവിതയാവണമെങ്കില്‍ അതിലുപയോഗിക്കുന്ന വാക്കുകള്‍ അര്‍ത്ഥമുള്ളവയാവണം, സന്ദര്‍ഭത്തിനും വികാരത്തിനും യോജിച്ചവയാവണം,കാവ്യാത്മകത ഉള്ളവയാവണം, എല്ലാത്തിനുമുപരി സംവേദനക്ഷമതയുള്ളവയാവണം. അതു് അനുവാചകന്റെ ആസ്വാദനതലത്തെ ഒരു പ്രത്യേക വികാരതലത്തിലേക്കു എത്തിക്കുകകൂടി ചെയ്യുമെങ്കില്‍ സംശയം വേണ്ടാ അതു കാവ്യത്മകത നിറഞ്ഞ ഒരു ‘കവിത’ തന്നെ ആയിരിക്കും. മുകളിലെഴുതിയ വരികള്‍ താളത്തിലായിട്ടും വൃത്തത്തിലായിട്ടും അതിനു കവിത എന്ന പദവി ലഭിക്കാത്തതു് അതില്‍ കാവ്യാത്മകത തൊട്ടുതീണ്ടിയിട്ടില്ലാത്തതു കൊണ്ടാണെന്നു് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാവുമെന്നു കരുതുന്നു.

“ അങ്കണത്തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍നിന്നുതിര്‍ന്നു ചുടുകണ്ണീര്‍”
എന്നു വൈലോപ്പിള്ളി കവിത തുടങ്ങിവയ്ക്കുമ്പോള്‍ അനുവാചകന്റെ മനസ്സില്‍ ആകാംക്ഷ ജനിക്കുകയാണു്. എന്തിനാണു് മാമ്പഴം വീണപ്പോള്‍ അമ്മ കരയുന്നതു്.! . അതിനുള്ള കാരണം കവി വിശദീകരിക്കുന്നതു് എത്ര ഹൃദയാവര്‍ജ്ജകമായിട്ടാണെന്നു് ആ കവിത വായിച്ചിട്ടുള്ളവരോടു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. കാര്യങ്ങള്‍ അതേപടി നേരിട്ടു പച്ചയായി പറയുകയല്ലാ കവി ചെയ്യുന്നതു്. ആലങ്കാരികമായുള്ള പ്രയോഗങ്ങളാലെ അനുവാചകന്റെ മനസ്സില്‍ ഒരു പ്രത്യേക വികാരതലം സൃഷ്ടിച്ചു രഞ്ജിപ്പിക്കുന്നു.അതിനു കവി വാക്കുകള്‍ എത്ര സമര്‍ത്ഥമായി ഉപയോഗിക്കുന്നുവെന്നു നോക്കൂ.

തുംഗമാം മീനച്ചൂടാല്‍ത്തൈമാവിന്‍ മരതക-ക്കിങ്ങിണി സൌഗന്ധികസ്വര്‍ണ്ണമായ്ത്തീരും മുമ്പേ..എന്നു മാങ്ങ മാമ്പഴമാവുന്നതിന്‍ മുമ്പേ എന്നു നേരിട്ടു പറയാതെ തൈമാവിന്റെ മരതകക്കിങ്ങിണി എന്നു വിശേഷിപ്പിച്ചപ്പോള്‍ മാങ്ങയുടെ പച്ചനിറവും അതു മാവില്‍ മരതകക്കിങ്ങിണി കിടക്കുന്നതുപോലെയുള്ള ദൃശ്യവും അനുവാചകന്‍ ആസ്വദിക്കുന്നു. അതു സൌഗന്ധികസ്വര്‍ണ്ണമാവുന്നതിനുമുമ്പേ എന്നുപറയുമ്പോള്‍ സ്വര്‍ണ്ണനിറത്തില്‍ പഴുത്തുകിടക്കുന്ന മാമ്പഴമാവുന്നതിനു മുമ്പേ എന്നു വായനക്കാരന്‍ അറിയുന്നു. അതോടൊപ്പം പൈതല്‍ പൂര്‍ണ്ണവളര്‍ച്ചയെത്തുന്നതിനു മുമ്പേ എന്ന ധ്വനി കൂടി വരികള്‍ക്കിടയില്‍ക്കൂടി അനുവാചകന്‍ മനസ്സിലാക്കുന്നു. അതുപോലെ കുഞ്ഞു മരിച്ചുപോയി എന്നു കവി നേരിട്ടു പറയാതെ മാതാവിന്റെ പൂങ്കുയില്‍ പരലോകത്തെ പൂകി എന്നാണു പറഞ്ഞിരിക്കുന്നതു്. അതാണു് കാവ്യാത്മകത. അങ്ങനെ അങ്ങനെ സംഭവങ്ങളെല്ലാം ക്രമമായി അവതരിപ്പിച്ചു് , അവസാനം ‘ഒരു തൈക്കുളിര്‍കാറ്റായ് അരുമക്കുഞ്ഞിന്‍ പ്രാണന്‍ അമ്മയേ ആശ്ലേഷിച്ചു ‘എന്നു അനുവാചകന്‍ കവിതയില്‍ വായിക്കുമ്പോള്‍, അങ്കണത്തൈമാവില്‍ എന്ന ആദ്യത്തെ വാക്കു വായിച്ച വികാരതലത്തിലാവില്ലാ അയാള്‍ എത്തിനില്ക്കപ്പെടുക എന്നതു് ഉറപ്പാണു്. അതാണു് കവിതയുടെ കഴിവു് അല്ലെങ്കില്‍ കവിയുടെ നൈപുണി.

അതുപോലെ വേറൊരു കവിതയില്‍,

ഓളങ്ങളാകുന്നൊരു കൈകള്‍കൊണ്ടു
താളം പിടിച്ചു നദി മെല്ലേ മെല്ലേ ...എന്ന വരിയില്‍ നദി എന്ന വാക്കു തന്നെ ഉപയോഗിച്ചിരിക്കുന്ന രീതി നോക്കുക.
നദിക്കുക എന്നാല്‍ അവ്യക്തമായി ശബ്ദമുണ്ടാക്കുന്നതു്,അലറുന്നതു്, ഗര്‍ജ്ജിക്കുന്നതു് എന്നൊക്കെയാണു് അര്‍ത്ഥം.അവിടെ പുഴ എന്നെഴുതിയാലും മതിയായിരുന്നു.പക്ഷേ കവി നദി എന്നുതന്നെ പ്രയോഗിച്ചതു് താളം പിടിക്കുമ്പോള്‍ ശബ്ദമുണ്ടാവുന്നു എന്നു കാണിക്കുവാനാണു്,അതാവട്ടേ മെല്ലേ മെല്ലേ എന്നു പറയുമ്പോള്‍ താളത്തിന്റെ ആവര്‍ത്തനവും സൂചിതമാവുന്നു.കവിതയില്‍ പണ്ടുള്ളവര്‍ എത്രമാത്രം സൂക്ഷ്മതയോടെയാണു വാക്കുകള്‍ പ്രയോഗിച്ചിരുന്നതെന്നു് ഒന്നാലോചിച്ചുനോക്കൂ.

ഇതുപോലെയുള്ള സുന്ദരസന്നിവേശങ്ങള്‍ ,സുന്ദരദൃശ്യങ്ങള്‍ ഇന്നും പല കവിതകളിലും കാണാം

വര്‍ണ്ണാഭവീശും പ്രകൃതിയോടിന്നു ഞാ-
നൊന്നു മൊഴിയട്ടേയെന്റെ ദുഃഖം
..........................................
ആരുകാണുന്നെന്റെ മൂകദുഃഖങ്ങളെ-
യാരോടു ഞാനൊന്നു പങ്കു വയ്ക്കും
.......................................
സുന്ദരിയാകുമുഷസ്സിനെ പുല്കുവാന്‍
വന്നൊരിളം വെയില്‍ കേട്ടീടുമോ?
( ദേവി കറുത്തേടത്തുമനയുടെ ആരോടു ചൊല്ലും എന്ന കവിത )
ഇതേവിധം ആസ്വാദ്യമാണു നിഖില്‍ തളിക്കുളത്തിന്റെ “വീണുകിടപ്പൂ താരങ്ങള്‍” ,സുധി തുഷാരത്തിന്റെ കാപ്സ്യൂള്‍ കവിതകള്‍,അങ്ങനെ പലതും. .(ലിസ്റ്റ് നീട്ടി വൃഥാസ്ഥൂലതയുണ്ടാക്കുന്നില്ലാ)

ഇന്നു് ഇതുപോലെ വികാരസംവേദനം നടത്തുന്ന കവിതകള്‍ വേറെയും ഉണ്ടാവുന്നില്ലായെന്നു പറയാനാവില്ലാ.നല്ല വൃത്ത,താളഭംഗിയോടെ ആശയം സംവദിപ്പിക്കുന്ന കവിതകള്‍ ചുരുക്കമായെങ്കിലും നാം കാണാറുണ്ടു്. വൃത്തത്തിലല്ലാതെയും സംവേദനക്ഷമതയുള്ള ആശയഗാംഭീര്യമുള്ള കവിതകളും നാം കാണുന്നു. പക്ഷേ ഇന്നു രചിക്കപ്പെടുന്ന കവിതകളില്‍ ‘കവിത’എന്നു പറയാവുന്നതു വളരെ ചുരുക്കം മാത്രം .അതുകൊണ്ടാണു കവികളുടെ എണ്ണം കൂടി, കവിതയുടെ എണ്ണം കുറഞ്ഞു എന്നു പലരും പരിതപിക്കുന്നതും.പ്രത്യേകിച്ചു വൃത്തവും നീളവുമൊന്നുമില്ലെങ്കിലും മനസ്സിനെ വളരെയധികം ആകര്‍ഷിച്ച ഏതാനും രചനകള്‍കൂടി ഞാന്‍ പരിചയപ്പെടുത്തട്ടേ.

ശ്രീ സുരേഷ് ബാലകൃഷ്ണന്‍ ,ഫെയിസ് ബുക്കില്‍ പലരുടെയും സുഹൃത്താണല്ലോ.
അദ്ദേഹത്തിന്റെ ‘അന്യോന്യം ‘എന്നകവിത

“വിളക്കണഞ്ഞ വൃദ്ധമന്ദിരത്തി-
ലുറങ്ങാത്ത രണ്ടാത്മാക്കള്‍
അന്യോന്യം ചോദിച്ചു
“മക്കള്‍ ഉറങ്ങിയിട്ടുണ്ടാവുമോ?”
ഇതു പകരുന്ന തീവ്രമായ വികാരതലം എങ്ങനെയാണു നിര്‍വചിക്കുക!. മക്കളെ കണ്മണികളായി വാത്സല്യത്തോടെ വളര്‍ത്തിവലുതാക്കിക്കഴിയുമ്പോള്‍, അവര്‍ സ്വന്തംകാലില്‍ നില്ക്കാന്‍ പ്രാപ്തി കൈവരിക്കുമ്പോള്‍ അച്ഛനമ്മമാര്‍ അവര്‍ക്കു ഭാരമാവുന്നു. മാതാപിതാക്കള്‍ വൃദ്ധമന്ദിരത്തിന്റെ ഇരുളില്‍ തള്ളപ്പെടുന്നു. അപ്പോഴും മക്കളെ ഓര്‍ത്തു നിസ്സഹായതയോടെ വിഹ്വലത കൊള്ളുന്ന വൃദ്ധദമ്പതികളുടെ ആ മനസ്സു് , മക്കളോടുള്ള വാത്സല്യം തുടിക്കുന്ന ആ അന്വേഷണം ഏതൊരാളിന്റെയും മനസ്സില്‍ ആര്‍ദ്രതയും നീറ്റലും ഉണ്ടാക്കാന്‍ പര്യാപ്തമല്ലേ? . അതോടൊപ്പം സ്നേഹനിധികളായ മാതാപിതാക്കളോടു നന്ദികേടു കാണിച്ച ആ മക്കളോടു് പുച്ഛവും അനുവാചകന്റെ മനസ്സില്‍ ഉടലെടുക്കും. അതാണു് ഈ നാലുവരി കവിത വിജയിക്കുന്നതിന്റെ കാരണം.

പോള്‍സണ്‍ തേങ്ങാപ്പുരയ്ക്കലിന്റെ ചാത്തനേറു് എന്ന കവിതയില്‍ ഈ പ്രമേയം ഇങ്ങനെ അവതരിപ്പിച്ചിരിക്കുന്നു.
 “ ഗതിയറ്റ വാര്‍ദ്ധക്യം
കഥവറ്റിയന്യോന്യം
നെടുവീര്‍പ്പടക്കുന്ന
വൃദ്ധസദനങ്ങള്‍ ‍” ഈ വരികളും ഹൃദയത്തില്‍ മുറിവേല്‍പ്പിക്കാന്‍ പര്യാപ്തം തന്നെ.

നഗരത്തിലെത്തിയ മഴമൊഴിഞ്ഞു
പെയ്തിറങ്ങാനിത്തിരി ഇടം തരൂ...(മുരളീ നായര്‍)..നഗരത്തിലെ കോണ്‍ക്രീറ്റുകെട്ടിടങ്ങളുടെയും റ്റൈല്‍‌സ് പാകി വെള്ളമിറങ്ങാത്ത വിധമാക്കിത്തീര്‍ത്ത മുറ്റങ്ങളുടെയും ബാഹുല്യം കണ്ടു് ,മുകളില്‍ എത്തുന്ന മഴയുടെ ഈ അഭ്യര്‍ത്ഥന വിവരംകെട്ട മനുഷ്യമനസ്സിനോടാണു്. തനിക്കു ദ്രോഹം ചെയ്തിട്ടും നന്മ ചെയ്യുവാനഗ്രഹിക്കുന്ന ഒരു മനസ്സിനെയും ഈ വരികള്‍ക്കിടയിലൂടെ നമുക്കു കാണാം.
കണക്കുതെറ്റി നീങ്ങുന്നു
കടം തീരാത്ത ജീവിതം.(സി.വി.പി.നമ്പൂതിരി) .
കണക്കുതെറ്റിയതുകൊണ്ടാണു് കടം വന്നതു്. എന്നിട്ടുപോലും പിന്നെയും കണക്കു തെറ്റിയാണു മുന്നോട്ടു പോവുന്നതെങ്കില്‍ വീഴ്ചയില്‍നിന്നു പാഠം ഉള്‍ക്കൊള്ളാത്ത വിവരദോഷത്തെ ഈ വരികള്‍ പരിഹാസപൂര്‍വ്വം നന്നായി വെളിവാക്കുന്നില്ലേ..?

അപ്പോള്‍ കവിത എന്നതു് എന്താണെന്നും വരികള്‍ എങ്ങനെയാണു മനസ്സിനെ ചലിപ്പിക്കുന്ന കവിതകളാവുന്നതെന്നും വ്യക്തമായല്ലോ. ഇങ്ങനെ നല്ല രീതിയില്‍ കവിതകള്‍ അര്‍ത്ഥപൂര്‍ണ്ണമായി എഴുതാമെന്നിരിക്കേ ഇന്നത്തെ ചില ‘കവികള്‍ ‘ ഏതു വിധത്തിലൊക്കെയാണു ‘ഗവിത‘കള്‍ പടച്ചുവിടുന്നതു്,അതെന്തുകൊണ്ടു് എന്നൊക്കെ വിശദമാക്കിക്കൊണ്ടു നമുക്കു നാളെ ഭരതവാക്യം ചൊല്ലാം. ..