2019, ഒക്‌ടോബർ 20, ഞായറാഴ്‌ച

ഓത്തുപള്ളിയിലന്നു നമ്മള്‍


ഓത്തുപള്ളിയിലന്നു നമ്മള് പോയിരുന്ന കാലം ..
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്ക്കയാണു നീലമേഘം;
കോന്തലയ്ക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക,
കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക!

പാഠപുസ്തകത്തില്‍ മയില്‍ പീലിവെച്ച്കൊണ്ട്,
പീലിപെറ്റ് കൂട്ടുമെന്ന് നീ പറഞ്ഞ് പണ്ട്..
ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു..
ഇപ്പോഴാ  കഥകളെ നീ അപ്പടി മറന്നൂ..

കാട്ടിലെ കോളാമ്പിപ്പൂക്കള്‍ നമ്മളെ വിളിച്ചു,
കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ചൂ..
കാലമാമിലഞ്ഞിയെത്ര പൂക്കളെ പൊഴിച്ചു,
കാത്തിരിപ്പും മോഹവും ഇന്നെങ്ങനെ പിഴച്ചു..

ഞാനൊരുത്തന്‍ നീയൊരുത്തി, നമ്മള്‍ തന്നിടയ്ക്ക്,
വേലികെട്ടാന്‍ ദുര്‍വിധിയ്ക്ക് കിട്ടിയോ മിടുക്ക്..
എന്റെ കണ്ണൂനീരുതീര്‍ത്ത കായലിലിഴഞ്ഞു,
നിന്റെ കളിത്തോണി നീങ്ങി എങ്ങുപോയ് മറഞ്ഞൂ..

ഓത്തുപള്ളിയിലന്നു നമ്മള് പോയിരുന്ന കാലം ..
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്ക്കയാണു നീലമേഘം;
കോന്തലയ്ക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ